
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു. വയനാട്ടില്‍ നിന്ന് പിടികൂടി മൃഗശാലയില്‍ എത്തിച്ച കടുവയാണ് ചത്തത്. 2025 ജനുവരിയില്‍ കെണിവെച്ച് പിടികൂടിയ എട്ടു വയസുകാരിയായ പെണ്‍കടുവയെ ഫെബ്രുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെയാണ് കടുവയുടെ മരണം സംഭവിച്ചത്.
ജനുവരി 16നാണ് അമരക്കുനിയിലും സമീപ പ്രദേശങ്ങളിലുമായി ഭീതി പരത്തിയിരുന്ന കടുവയെ വനംവകുപ്പ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് കടുവയുടെ കാലുകള്‍ക്കും പല്ലിനും പരുക്കുകളുണ്ടായിരുന്നു. ദിവസങ്ങളോളം ജനവാസ മേഖലകളില്‍ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ നടപടി സ്വീകരിച്ചത്.
മൃഗശാലയില്‍ ചികിത്സയും പ്രത്യേക പരിചരണവും നല്‍കിയതോടെ കടുവ ആരോഗ്യനില വീണ്ടെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തീരെ ഭക്ഷണം കഴിക്കാത്ത നിലയിലായിരുന്നുവെന്നും കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മൃഗശാലയില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







