ബാബുവിന് പിന്നാലെ കുമ്പാച്ചി മലയിൽ മറ്റൊരാൾ !!! മലയുടെ മുകള്‍ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞുവെന്ന് നാട്ടുകാർ; സംഭവം അറിഞ്ഞയുടൻ വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ തെരച്ചിൽ; മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിച്ച ആളെ കണ്ടെത്തി താഴെയെത്തിച്ച് ഉദ്യോഗസ്ഥർ; മലയിൽ വേറെയും ആൾക്കാരുണ്ടെന്ന് ആരോപിച്ചു മലയടിവാരത്തു നിലയുറപ്പിച്ചു നാട്ടുകാർ
സ്വന്തം ലേഖകൻ
പാലക്കാട്:മലമ്പുഴ ചെറാടിലെ ആർ.ബാബു കുടുങ്ങിയ കുമ്പാച്ചി മലയിൽ കയറിയ ആളെ അർധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കി.
മലമ്പുഴ ആനക്കൽ സ്വദേശിയെയാണു മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി 12.45നു കണ്ടെത്തിയത്. എന്നാൽ, മലയിൽ വേറെയും ആൾക്കാരുണ്ടെന്ന് ആരോപിച്ചു നാട്ടുകാർ മലയടിവാരത്തു നിലയുറപ്പിച്ചു.
മലയുടെ മുകള്‍ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാര്‍ നടത്തുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്ലാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്.
മൂന്ന് ലൈറ്റാണ് മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.