മരണപ്പെട്ട അമ്മച്ചിയെ സന്തോഷത്തോടെ യാത്ര  അയക്കാൻ  മൃതദേഹത്തിനൊപ്പം  ചിരിച്ച് ഫോട്ടോ എടുത്ത് കുടുംബാംഗങ്ങള്‍ ;മല്ലപ്പള്ളി സ്വദേശിനിയുടെ മൃതദേഹത്തിനരികിൽ നിന്ന് കുടുംബാംഗങ്ങൾ എടുത്ത  ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ;പ്രതികരണവുമായി കുടുംബം

മരണപ്പെട്ട അമ്മച്ചിയെ സന്തോഷത്തോടെ യാത്ര അയക്കാൻ മൃതദേഹത്തിനൊപ്പം ചിരിച്ച് ഫോട്ടോ എടുത്ത് കുടുംബാംഗങ്ങള്‍ ;മല്ലപ്പള്ളി സ്വദേശിനിയുടെ മൃതദേഹത്തിനരികിൽ നിന്ന് കുടുംബാംഗങ്ങൾ എടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ;പ്രതികരണവുമായി കുടുംബം


സ്വന്തം ലേഖിക

കോട്ടയം : മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേരെത്തുന്നുണ്ട്. ഇപ്പോളിതാ വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ് മരണപ്പെട്ട 95കാരിയായ മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ കുടുംബാം​ഗങ്ങള്‍.

വാക്കുകളിങ്ങനെ, എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാര്‍ഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേര്‍ന്ന് പങ്കുവച്ചു. കുറച്ച്‌ നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാന്‍ നേരത്താണ് ഈ ഫോട്ടോ എടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാന്‍ കാരണം.

കഴിഞ്ഞ ഒരു വര്‍ഷമായി പൂര്‍ണമായി കിടപ്പിലായിരുന്നു. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാള്‍ മരിച്ചു. ബാക്കി എല്ലാവരും ചേര്‍ന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാന്‍ എന്തിരിക്കുന്നു?. മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാല്‍ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയില്‍ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതില്‍ നിന്ന് എന്ത് സന്തോഷമാണ് ഇവര്‍ക്ക് കിട്ടുന്നത്?. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതില്‍ സമാധാനം.