സ്വപ്‍നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി;സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് നടപടി

സ്വപ്‍നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി;സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് നടപടി

 

സ്വന്തം ലേഖിക

ദില്ലി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി.
കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹര്‍ജി രജിസ്റ്റര്‍ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്.

സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ പുതിയ നീക്കം. നടപടികള്‍ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. “അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജതെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു”. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച്‌ വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസിലെ പ്രതികള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി ഇഡി സംശയിക്കുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ കേസില്‍ സുത്യാരമായ വിചാരണ ഉറപ്പാക്കാന്‍ കേസ് കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ ഇഡി ചര്‍ച്ച തുടരുന്നതിനിടെയാണ് ഹര്‍ജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.