ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലൊളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്തിയ കേസ്;  തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന; റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ലീഗ് നേതാവിന്‍റെ ബന്ധുക്കള്‍

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലൊളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്തിയ കേസ്; തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന; റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ലീഗ് നേതാവിന്‍റെ ബന്ധുക്കള്‍

സ്വന്തം ലേഖകൻ

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലൊളിപ്പിച്ച്‌ രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന.

നഗരസഭ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് നടപടി. റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് ഇന്നലെ 2 കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്.

ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എ എ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പടക്കം കസ്റ്റംസ് പിടിച്ചെടുത്തു.
പരിശോധന സമയത്ത് ഷാബിര്‍ വീട്ടിലുണ്ടായിരുന്നില്ല.

തുരുത്തുമ്മേല്‍ എന്റര്‍പ്രൈസിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ കാര്‍ഗോ എത്തിയിട്ടുണ്ട്. ഇതില്‍ സ്വര്‍ണം കടത്തിയോ എന്നത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നായിരുന്നു എ എ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ പരിശോധന.
അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.