സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ; പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും; കേസിൽ ഒരാഴ്ചക്കിടെ അറസ്റ്റിലാകുന്നത് ആറു പേർ

സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ; പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും; കേസിൽ ഒരാഴ്ചക്കിടെ അറസ്റ്റിലാകുന്നത് ആറു പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായതായി എൻഐഎ വ്യക്തമാക്കി. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം ഇന്ന് റെയ്ഡ് നടത്തി.

റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് ഇന്നലെ പിടിയിലായ മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണെന്നും അന്വേഷണ സംഘം പറഞ്ഞു.

ഇവരെ റിമാൻഡ് ചെയ്തു. ഒരാഴ്ചക്കിടെ 6 പേരാണ് കേസിൽ ഇതോടെ പിടിയിലായത്. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ട് ഹാർഡ് ഡിസ്കുകളും 8 മൊബൈൽ ഫോണുകളും 6 സിം കാർഡുകളും ഒരു കമ്പ്യൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകളും തിരിച്ചറിയൽ രേഖകളും കസ്റ്റഡിയിൽ എടുത്തു. ആകെ 6 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

സ്വപ്ന, സന്ദീപ്, സരിത്ത്, ജലാൽ, കെടി റമീസ്, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഷാഫി, സെയ്ദലവി, പിടി അബ്ദു എന്നീ 10 പേരെയാണ് എൻഐഎ ഇതുവരെ അറസ്റ്റിലായത്. മുഹമ്മദ് അലി നേരത്തെ അധ്യാപകൻ്റെ കൈവെട്ട് കേസിൽ പ്രതിയായിരുന്നു എന്ന് എൻഐഎയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.