പാചക വാതകം കിട്ടാൻ ഇനി ആയിരം രൂപ കൊടുക്കണം: ഒറ്റ ദിവസം കൂടിയത് 61 രൂപ; സബ്‌സിഡിയിൽ പോക്കറ്റടിച്ച് ബാങ്കുകൾ തടിച്ചു കൊഴുക്കുന്നു; പിടിച്ചാൽ കിട്ടാതെ അടുക്കള ബജറ്റ് കുതിക്കുന്നു

പാചക വാതകം കിട്ടാൻ ഇനി ആയിരം രൂപ കൊടുക്കണം: ഒറ്റ ദിവസം കൂടിയത് 61 രൂപ; സബ്‌സിഡിയിൽ പോക്കറ്റടിച്ച് ബാങ്കുകൾ തടിച്ചു കൊഴുക്കുന്നു; പിടിച്ചാൽ കിട്ടാതെ അടുക്കള ബജറ്റ് കുതിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പാചകവാതകത്തിന് 61 രൂപ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചതോടെ പാചക വാതക സിലിണ്ടറിന് വില ആയിരത്തോടടുക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ നിരക്ക് പ്രകാരം പാചക വാതക സിലിണ്ടർ നഗരത്തിലെ വീടുകളിൽ ലഭിക്കണമെങ്കിൽ 930 രൂപ നൽകണമായിരുന്നു. 211 രൂപയാണ് സബ്‌സിഡി ഇനത്തിൽ ബാങ്കിലെത്തിയിരുന്നത്. എന്നാൽ, എസ്.ബി.ഐ അടക്കമുള്ള ബാ്ങ്കുകൾ മിനിമം ബാലൻസ് ഇനത്തിൽ തുക പിടിച്ചെടുക്കുന്നതോടെ പെരുവഴിയിലാകുക സാധാരണക്കാരാണ്.
കഴിഞ്ഞ ആഴ്ച കോട്ടയം നഗരത്തിൽ 900 മുതൽ 930 രൂപ വരെയായിരുന്നു 14.2 കിലോയുള്ള പാചകവാതക സിലിണ്ടറിനു വിലയായി ഈടാക്കിയിരുന്നത്. നഗരത്തിൽ നിന്നുള്ള ദൂരം വർധിക്കുന്തോറും ഈ വിലയും ഇരട്ടിയായി മാറും. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയിൽ സിലിണ്ടറിന്റെ വിലയിൽ 61 രൂപയുടെ വർധനവ് എണ്ണക്കമ്പനികൾ വരുത്തിയത്. ഇതോടെ വെട്ടിലായത് സാധാരണക്കാരായ വീട്ടമ്മമാരാണ്. സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് മാത്രമാണ് നിലവിൽ വിലകൂട്ടിയിരിക്കുന്നത്. എന്നാൽ, ഫലത്തിൽ പലർക്കും സബ്‌സിഡി ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പേരിനു മാത്രമാണ് നിലവിൽ പലയിടത്തും സബ്‌സിഡി വിതരണം ചെയ്യുന്നത്. 211 രൂപയാണ് നിലവിൽ സ്ബ്‌സിഡിയായി അക്കൗണ്ടിലേയ്ക്ക് ലഭിക്കുന്നത്. ഈ തുക ബാ്ങ്കുകൾ തന്നെ പല ഫീസ് ഇനത്തിൽ പിടി്‌ച്ചെടുക്കുകയും ചെയ്യും. ഇതിനിടെയ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിനു 95 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇത് ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരായ ആളുകളെ ഏറെ ബുദ്ധിമുട്ടിലാക്കും. സിലണ്ടർ വില വർധിപ്പിച്ചതിന്റെ പേരിൽ ഇനി ഹോട്ടലുകൾ തങ്ങളുടെ നിരക്ക് വർധിപ്പിച്ചേക്കും. ഇതും തിരിച്ചടിയാകുക സാധാരണക്കാർക്കാണ്.