വഞ്ചനാ കേസ്; അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പേർട്ട്

വഞ്ചനാ കേസ്; അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പേർട്ട്

സ്വന്തം ലേഖകൻ

കൊച്ചി: വഞ്ചനാ കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കോതമംഗലം സ്വദേശിയുടെ പരാതിയിന്മേൽ നടന്ന അന്വേഷണത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജോസ് കിടങ്ങൂർ പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്. കുടുംബ കോടതിയിൽ ഉൾപ്പടെ പരാതിക്കാരന്റെ ഭാര്യ നൽകിയ കേസ് പിൻവലിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സൈബി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ അഞ്ച് ലക്ഷം രൂപ അഭിഭാഷകൻ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബി ഇടനിലക്കാരനായി പണം വാങ്ങിയ ശേഷവും എല്ലാ കേസുകളും പിൻവലിച്ചില്ലെന്ന് കോതമംഗലം സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു.

സൈബി പാസ്‌പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.എന്നാൽ കേസിൽ സൈബി ജോസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകരെ ഉൾപ്പെടെ ചോദ്യം ചെയ്തെങ്കിലും സൈബി പരാതിക്കാരനിൽ നിന്ന് പണം കൈപറ്റിയത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.