കാടിനുള്ളില്‍ കടന്ന് മദ്യപിക്കാനുള്ള ശ്രമം തടഞ്ഞു ; ഫോറസ്റ്റ് വാച്ചറെ മർദ്ദിച്ച മൂന്നംഗ സംഘം പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: കാടിനുള്ളില്‍ കടന്ന് മദ്യപിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വൈരാഗ്യത്തിന് ഫോറസ്റ്റ് വാച്ചറെ മർദിച്ച് പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ മൂന്ന് പേരെ വയനാട് സുല്‍ത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ചീരാല്‍ രവീന്ദ്രന്‍(23), കല്ലൂര്‍ രാജു(36), കല്ലൂര്‍ പ്രകാശന്‍(20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നൂല്‍പ്പുഴയിലെ പണപ്പാടി എന്ന സ്ഥലത്തെ വനപ്രദേശത്ത് വച്ചാണ് മൂവര്‍ സംഘം മദ്യം ഉപയോഗിക്കാന്‍ ശ്രമിച്ചത്.
ഇത് കണ്ട സുല്‍ത്താൻ ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ മദ്യപാന ശ്രമം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മുവരും സംഘം ചേര്‍ന്ന് വാച്ചറെ വടി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വാച്ചര്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ സംഭവം അറിഞ്ഞ വനംവകുപ്പ് മേല്‍ ഉദ്യോഗസ്ഥര്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനത്തില്‍ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണ്. സ്ഫോടക വസ്തുക്കള്‍, വേട്ടയാടുന്നതിനുള്ള ആയുധങ്ങള്‍ എന്നിവയുമായി വനത്തില്‍ കടക്കുന്നതും കുറ്റകരമാണ്. മദ്യ കുപ്പികളുമായി വനത്തില്‍ പ്രവേശിക്കുന്നതും കുപ്പികള്‍ അടിച്ച് തകർക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെയാണ് വാച്ചറിന് മർദ്ദനമേല്‍ക്കുന്നത്.