കോട്ടയത്ത് വൻ മീൻ വേട്ട :  മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 3600 കിലോ : ഉറക്കമില്ലാതെ പരിശോധന;ഏറ്റുമാനൂരില്‍  2500 കിലോ പഴകിയ മത്സ്യം  പിടികൂടി

കോട്ടയത്ത് വൻ മീൻ വേട്ട : മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 3600 കിലോ : ഉറക്കമില്ലാതെ പരിശോധന;ഏറ്റുമാനൂരില്‍  2500 കിലോ പഴകിയ മത്സ്യം  പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക് ഡൗണിന്‍റെ മറവിൽ  പഴകിയ മത്സ്യം വില്‍ക്കാനുള്ള കച്ചവടക്കാരുടെ നീക്കം ഉദ്യോഗസ്ഥരുടെ രാപ്പകല്‍  ജാഗ്രതയില്‍ വീണ്ടും പരാജയപ്പെട്ടു.

ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്‍റെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയ പരിശോധനയിൽ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്നു  ദിവസങ്ങളില്‍ 3600 കിലോയോളം പഴകിയ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച്ച പുലര്‍ച്ചെ   ഏറ്റുമാനൂർ, വൈക്കം,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ഫിഷറീസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.

തമിഴ് നാട്ടിൽ നിന്ന് മിനി ലോറികളിൽ എത്തിച്ച 2500 കിലോ പഴകിയ മത്സ്യം പുലര്‍ച്ചെ ഒരു മണിക്ക് ഏറ്റുമാനൂരില്‍ പിടികൂടി. മോത, കേര  മീനുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മീൻ പുറത്തെടുത്തപ്പോള്‍തന്നെ പഴക്കം വ്യക്തമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂടിക്കെട്ടിയ ലോറികളില്‍ മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളില്ലായിരുന്നെന്ന്  കോട്ടയം തഹസിൽദാർ   പി.ജി രാജേന്ദ്ര ബാബു പറഞ്ഞു. മുഴുവന്‍ മത്സ്യവും നഗരസഭയുടെ നേതൃത്വത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടതിനു ശേഷം കുഴിച്ചുമൂടി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റുമാനൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ. തെരസിലിൻ ലൂയിസ്, ഫിഷറീസ് ഉദ്യോഗസ്ഥ പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ  പി.കെ. ബിൻ എന്നിവരാണ്  പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

ചൊവ്വ , ബുധൻ ദിവസങ്ങളിൽ   പാലാ,  കോട്ടയം ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിൽ  വെച്ച് 1100 കിലോയോളം പഴകിയ മത്സ്യമാണ്  പരിശോധനാ സംഘം പിടിച്ചെടുത്തത്.