
മുസാഫർപുർ : കുടുംബ സ്വത്ത് വില്‍ക്കാനായി പിതാവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി മകന്‍. 90 വയസുകാരനായ പിതാവ് രാജ് നാരായണ്‍ ഠാക്കൂറ് പരാതിയുമായി രംഗത്ത്.മകന്‍ ദിലീപ് ഠാക്കൂര്‍ താന്‍ മരിച്ചതായി കാണിച്ച് രണ്ടുലക്ഷം രൂപക്ക് കുടുംബസ്വത്ത് വിറ്റെന്നാണ് രാജ് നാരായണന്‍ ആരോപിക്കുന്നത്. പരാതിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെയാണ് രാജ് നാരായണ്‍ സമീപിച്ചത്.
മഹ്മദ്പുര്‍ ഗ്രാമത്തിലാണ് രാജ് നാരായണ്‍ ഠാക്കൂറിന്റെ കുടുംബസ്വത്തുള്ളത്.
രാജ് നാരായണനും സഹോദരങ്ങളായ രാംജിനിഷ്, രാംപുകാര്‍ എന്നിവര്‍ക്കും അവകാശമുള്ളതാണ് ഭൂമി. നിയമപരമായി ഈ ഭൂമി ഭാഗം വെച്ചിട്ടില്ല. സഹോദരങ്ങള്‍ തമ്മില്‍ വാക്കാല്‍ ധാരണയുള്ള ഈ ഭൂമിയാണ് മകന്‍ ദിലീപ് വിറ്റതെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് രാജ് നാരായണന്‍ പരാതിയില്‍ പറയുന്നത്. കുടുംബത്തില്‍ നിലവില്‍ ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
താന്‍ ജീവിച്ചിരിക്കെ, രേഖകളില്‍ മരിച്ചതായി കാണിച്ച് ദിലീപ് മോത്തിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഭൂമി രണ്ടുലക്ഷം രൂപയ്ക്ക് വിറ്റു. മോത്തിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസ് ഭൂമിയുടെ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം വേണമെന്നും വ്യാജ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധമായി നടത്തിയ ഈ കൈമാറ്റം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നും രാജ് നാരായണിന്റെ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







