
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര നടപ്പായാല്‍ സർക്കാറിന് വൻ സാമ്പത്തിക നഷ്ടം .
പ്രതിദിനം കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്നത് 25 മുതല്‍ 29 ലക്ഷം യാത്രക്കാരാണ്.
ഇതില്‍ 19 മുതല്‍ 20 ലക്ഷം വരെ സ്ത്രീ യാത്രക്കാരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരാശരി 7 മുതല്‍ 10 കോടിയോളം പ്രതിദിന വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്.
ഇതില്‍ സ്ത്രീയാത്രക്കാരുടെ സംഭാവന 4 മുതല്‍ 6 കോടി വരെയാണ്.
ഒരുമാസം സൗജന്യം നല്കുമ്പോള് 150 കോടി രൂപയോളം ടിക്കറ്റ് വരുമാനം നഷ്ടമാകും.
2,000 കോടി രൂപയോളം പ്രതിവര്‍ഷം നഷ്ടമുണ്ടാകും.
ഇത് കെ.എസ്.ആര്.ടി.സിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സൗജന്യയാത്ര പ്രഖ്യാപിക്കുന്നതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ച് സര്‍ക്കാര്‍ തുക വകയിരുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം, കഴിഞ്ഞമാസവും കോര്പറേഷന് 225 കോടി രൂപയുടെ വരുമാനം നേടി.
ടിക്കറ്റിതര വരുമാനം കൂടി ഉള്‍പ്പെടെയുള്ള തുകയാണിത്.
പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഉണ്ടായിട്ടുണ്ട്.
ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകള്‍
സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളി സംഘടനകള്‍. ചര്‍ച്ച കൂടാതെ പദ്ധതി നടപ്പാക്കിയാല്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. ഇതുമൂലം തൊഴിലാളികള്‍ക്ക് പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. സാമ്പത്തികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.
പുരുഷ, സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി
കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പുരുഷ, സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് ഇന്നലെ മുതല്‍ ആരംഭിച്ചു. ചൈല്‍ഡ്, ട്രാന്‍സ്ജെന്‍ഡര്‍, പുരുഷന്, സ്ത്രീ എന്നീ വിഭാഗങ്ങളിലായാണ് കണക്കെടുപ്പ്.
ദിവസേന യാത്ര ചെയ്യുന്ന വനിതകളുടെ ശരാശരി എണ്ണം മനസിലാക്കാനും കെ.എസ്.ആര്.ടി.സിക്ക് എത്ര രൂപയുടെ സഹായം സര്‍ക്കാര്‍ അനുവദിക്കേണ്ടിവരുമെന്നും വ്യക്തത വരുത്താനാണ് ശ്രമം.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ‘സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര’ യാഥാര്‍ഥ്യമാക്കുന്നതിന്റെ മുന്നോടിയായാണ് കണക്കെടുപ്പ്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ നടത്തുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച ചരിത്രപരമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന







