വിദേശരാജ്യങ്ങളിലേക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം; റെയ്ഡിൽ കണ്ടെടുത്തത് നിരവധി സ്ഥാപനങ്ങളുടെ  160 ഓളം വ്യാജ സീലുകൾ ; കൺസൾട്ടൻസി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ

വിദേശരാജ്യങ്ങളിലേക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം; റെയ്ഡിൽ കണ്ടെടുത്തത് നിരവധി സ്ഥാപനങ്ങളുടെ 160 ഓളം വ്യാജ സീലുകൾ ; കൺസൾട്ടൻസി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനാവശ്യമായ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന കൺസൾട്ടൻസി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കടപ്പുറം പാർവതി സദനത്തിൽ രഞ്ജിത്ത് (38 ) ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

കരിയിലകുളങ്ങര രാമപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിൽവർ സ്വാൻ എച്ച്. ആർ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉടമയാണ് രഞ്ജിത്ത്, ഇയാളുടെ സഹായിയും ഡ്രൈവറുമാണ് ശ്രീ രഞ്ജിത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 160 ഓളം വ്യാജ സീലുകളും, ആറ് കമ്പ്യൂട്ടറുകളും, മൂന്ന് ലാപ്ടോപ്പുകളും, 10 മൊബൈൽ ഫോണുകളും പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ഡോക്ടർമാർ, ആശുപത്രികൾ, കോടതികൾ, ബാങ്കുകൾ ചാർട്ടേഡ് അക്കൗണ്ട് നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. വിദേശത്തേക്ക് പോകുന്നതിനു എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനു ആവശ്യമായ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും വിവിധ സ്ഥാപനങ്ങളുടെ കൃത്രിമമായി തയ്യാറാക്കിയ ലെറ്റർ ഹെഡ്, നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്കൾ, വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര സബ് ഇൻസ്പെക്ടർ സുനുമോൻ, എസ് ഐ രാജീവ്, എ എസ് ഐ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അനി, അനിൽ, പ്രസാദ്, വിനീഷ്, അരുൺ, അനീസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.