ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പേരൂർ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പേരൂർ തെള്ളകം മറ്റത്തിൽ വീട്ടിൽ സുരേഷ് മകൻ സൂരജ് (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
മാര്‍ച്ച് അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു.
പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു രണ്ടു പ്രതികളായ സതീഷിനെയും, ബുദ്ധലാലിനെയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് സൂരജിനെ വൈക്കത്തു നിന്നും പിടികൂടുന്നത്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, പ്രവീണ്‍.പി.നായര്‍, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.