മൂന്നു ജില്ലകളിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം, കോട്ടയം ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ് സ്റ്റേഷന്‍ കുറവിലങ്ങാട്ട് 12ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന കോട്ടയം ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ്‌സ്‌റ്റേഷന്‍ നവംബർ 12ന് കുറവിലങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
കിഫ്ബി പദ്ധതിയില്‍ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ് സ്റ്റേഷന്‍ കുറവിലങ്ങാട്ട് യാഥാര്‍ഥ്യമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍, മുഖ്യ അതിഥിയാകും. കോട്ടയം ലൈന്‍സ് പാക്കേജിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
തിരുനല്‍വേലി- കൊച്ചി ലൈന്‍ വഴി 400 കെവി അന്തര്‍ സംസ്ഥാന പ്രസരണ ലൈന്‍ ഉപയോഗിച്ച് കൂടംകുളം ആണവ നിലയത്തില്‍ നിന്ന് വൈദ്യുതി മധ്യകേരളത്തില്‍ എത്തിക്കുന്നതിന് സബ് സ്‌റ്റേഷന്‍ സഹായിക്കും. 400 കെവി പ്രസരണ ലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെവി ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാവും.
പള്ളം , അമ്പലമുകള്‍, ഏറ്റുമാനൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി എത്തിച്ചാണ് വിതരണം ചെയ്യുക. ഏറ്റുമാനൂര്‍ , ആലപ്പുഴയിലെ തുറവൂര്‍ എന്നിവിടങ്ങളില്‍ രണ്ടും പള്ളം, എറണാകുളത്തെ അമ്പലവയല്‍ എന്നിവിടങ്ങളില്‍ ഒന്നും വീതം ഫീഡറുകളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നു ജില്ലകളിലെ വൈദ്യുതി ക്ഷാമവും ഇതോടെ പരിഹരിക്കപ്പെടും.