നഗരത്തിൽ വൻ ലഹരിവേട്ട; വലയിലായത് ബംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍ക്കുന്ന സംഘം; യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
പറവൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.
പെരുമ്പാവൂര്‍ വല്ലം ഉളവങ്ങാട് വീട്ടില്‍ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തില്‍ നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റില്‍ നിന്ന് മാള വലിയപറമ്പ് പാറേപ്പറമ്പില്‍ ഷെബിന്‍ ഷാജഹാന്‍ (30 ), കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടില്‍ സിന്ധു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടറുടെ നേതൃത്വത്തില്‍ പറവൂര്‍, ആലങ്ങാട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പടിഞ്ഞാറേ വെളിയത്തുനാട് അക്വ സിറ്റി ആല്‍പെയ്ന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ, ഹഷീഷ് ഓയില്‍ എന്നിവ ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന വഴിയായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ മയക്കുമരുന്ന് കൈമാറിയതിനും കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ടാക്‌സി ഡ്രൈവറായ ഷെബിന്‍ ഷാജഹാന്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ചാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട്, ഗൂഗിള്‍ പേ എന്നിവ കേന്ദ്രീകരിച്ച് തുടര്‍ അന്വേഷണം ആരംഭിച്ചു.
എക്‌സൈസ് ഉദ്യോഗസ്ഥരായ എസ്. നിജുമോന്‍, വി എം. ഹാരിസ്, വി എസ്. ഹനീഷ്, സിജി ഷാബു, ബിനു മാനുവല്‍, എം ടി. ശ്രീജിത്ത്, പി.യു. നീതു, കെ.കെ. കബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.