ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കൈയേറ്റം; ആശുപത്രിക്ക് പുറത്ത് കൈകാര്യം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭീഷണി; പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു
സ്വന്തം ലേഖിക
ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തതായി പരാതി.
പൊലീസിൽ പരാതി നൽകിയത്തോടെ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടാളികളും സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് ആശുപത്രിക്ക് പുറത്ത് വെച്ച് ഡോക്ടറെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. മരണം സ്ഥിരീകരിക്കുന്നത് ബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിണറ്റില്‍ വീണ് മരിച്ച ശൂരനാട് വടക്ക് സ്വദേശിനി സരസമ്മയുടെ (85) മൃതശരീരവുമായി ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളവര്‍ മെഡിക്കല്‍ ഓഫിസര്‍ ഗണേശിനെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി.
പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ അസ്വാഭാവിക മരണമായതിനാല്‍ മൃതദേഹം ആശുപത്രിക്കുള്ളില്‍ എത്തിച്ച് പരിശോധിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.
പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതോടെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീകുമാര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
പ്രകോപനമില്ലാതെ ഡോക്ടര്‍ തന്നെ അക്രമിക്കുകയായിരുന്നുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാര്‍ കൊല്ലം റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു.