
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു ഗൗരിയമ്മ. വെടിക്കെട്ട് അപകടത്തിന്റെ തലേദിവസമാണ് ഡിസ്‌ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്.
ഇതിനിടെയാണ് പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മകനെ കാണാതാകുന്നത്. ഇതില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇടയ്‌ക്കിടെ ബോധം വരുമ്ബോഴെല്ലാം ഗൗരിയമ്മ മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
തിരുവമ്ബാടി ദേവസ്വവുമായും ഫെസ്റ്റിവല്‍ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. ചൊവ്വാഴ്‌ച ഉണ്ടായ വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്‌ഫോടനത്തില്‍ മൃതദേഹം കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടികയില്‍ ഗിരീഷും ഉള്‍പ്പെട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണാതായവർക്കായുള്ള തെരച്ചിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്. ചികിത്സയില്‍ക്കഴിയുന്ന പത്തുപേരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. കോട്ടപ്പുറം, കമ്മത് ലൈൻ സ്വദേശിയായ അഭിജിത് എന്ന അഭി, തൃശൂർ മണക്കൂടി സ്വദേശി കോലാട്ടു പുരക്കല്‍ ഹൗസില്‍ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലൈനില്‍ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് വെടിക്കെട്ട് അപകടത്തില്‍ കാണാതായത്.









