കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം: കണ്ടെത്തിയത് ചുങ്കം സ്വദേശിയുടെ മൃതദേഹം; ജോലിയ്ക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ പിന്നീട് കണ്ടത് മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം: കണ്ടെത്തിയത് ചുങ്കം സ്വദേശിയുടെ മൃതദേഹം; ജോലിയ്ക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ പിന്നീട് കണ്ടത് മരിച്ച നിലയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂർക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം. കഴിഞ്ഞ ദിവസം രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മുടിയൂർക്കരയിൽ കണ്ടെത്തിയത്. ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽ.പി സ്‌കൂളിനു സമീപം കളരിക്കൽ കാർത്തിക പ്രശാന്ത് രാജി (36) മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന.

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിയ്ക്കാണെന്നു പറഞ്ഞു പോയ പ്രശാന്ത് തിരികെ എത്തിയിരുന്നില്ല. ഇതേ തുടർന്നു ബന്ധുക്കൾ ശനിയാഴ്ച രാവില ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രശാന്തിനെ കാണുന്നില്ലെന്നു പരാതി നൽകിയിരുന്നു. തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിലാണ് മുടിയൂർക്കര ഭാഗത്തു നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, ബന്ധുക്കളെ സ്ഥലത്ത് എത്തിച്ചു. മൃതദേഹം പ്രശാന്തിന്റെ തന്നെയാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശാന്തിനെ കാണാനില്ലെന്നു കാട്ടി ശനിയാഴ്ച രാവിലെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടു ദിവസമായി പ്രശാന്ത് ഉപയോഗിച്ചിരുന്ന ഇന്നോവ കാർ ഗാന്ധിനഗർ ഭാഗത്തു കൂടി കടന്നു പോകുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്നു പൊലീസ് ഈ കാറിനെ പിൻതുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ നിന്നും പ്രശാന്ത് വാടകയ്ക്ക് എടുത്ത കാറായിരുന്നു ഇത്. പ്രശാന്തിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നതോടെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ ട്രാക്ക് ചെയ്‌തെത്തിയ കമ്പനി അധികൃതർ കാർ കണ്ടെത്തി തിരികെ എടുക്കുകയായിരുന്നു.

ഇതേ തുടർന്നു, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കാർ കിടന്ന സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നിന്നും കുട്ടികളുടെ ആശുപത്രിയിലേയ്ക്കുള്ള വഴിയിലുള്ള വഴിയിൽ മുടിയൂർക്കര – ചാത്തുണ്ണിപ്പാറ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയാണ് ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സുള്ളത്. ഈ ക്വാർട്ടേഴ്‌സിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാൽ, മൃതദേഹം ഈ പ്രദേശത്ത് കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു ഗാന്ധിനഗർ സി.ഐ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.