
കണ്ണൂർ : അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്തർക്കത്തെത്തുടർന്ന് മർദനമേറ്റ ഗൃഹനാഥൻ മരിച്ചു. തുളിച്ചേരി നമ്ബ്യാർമൊട്ടയിലെ അമ്ബൻഹൗസില്‍ അജയകുമാർ (62) ആണ് മരിച്ചത്.
അജയകുമാറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രവീണ്‍കുമാർ (52) പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ ഓട്ടോറിക്ഷാഡ്രൈവറായ അയല്‍വാസിയും രണ്ട് മക്കളും ഉള്‍പ്പെടെ നാലുപേരെ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ഓട്ടോറിക്ഷ കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൈയാങ്കളിയില്‍ എത്തുകയുമായിരുന്നു. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ അജയകുമാറിനെ ഓട്ടോഡ്രൈവറും രണ്ടുമക്കളും ചേർന്ന് വടിയുപയോഗിച്ച് അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ അജയകുമാറിനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്‌ട്രീഷ്യനായ അജയകുമാർ മൂന്ന് സഹോദരിമാർക്കൊപ്പമാണ് താമസം. കണ്ണൂർ ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. രാഗിണി, രജനി, റോജ, സീന എന്നിവരാണ് മരിച്ച അജയകുമാറിന്റെ സഹോദരിമാർ.







