വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; സ്‌ക്രൂഡ്രൈവര്‍ കൊണ്ട് യുവാക്കളുടെ കഴുത്തില്‍ക്കുത്തി മാരകമായി പരിക്കേല്‍പ്പിച്ചു; പ്രധാന പ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം:കൊട്ടിയത്ത് വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി സ്‌ക്രൂഡ്രൈവര്‍ കൊണ്ട് യുവാക്കളുടെ കഴുത്തില്‍ക്കുത്തി മാരകമായി പരിക്കേല്‍പ്പിച്ച കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിൽ. മയ്യനാട് താന്നി ലക്ഷ്മിപുരംതോപ്പ് വീട്ടില്‍ എബിന്‍ ചന്ദ് (34) ആണ് പിടിയിലായത്.
താന്നി-പരവൂര്‍ തീരദേശറോഡിലൂടെ കാറില്‍ വന്ന വാളത്തുംഗല്‍ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീന്‍, നസീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിനുമുന്നില്‍ പോയ പിക്ക്അപ്പ് വാന്‍ ഓടിച്ചിരുന്ന എബിന്‍ ചന്ദ് കാറിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ഓവര്‍ടേക്ക് ചെയ്ത് പിക്ക്അപ്പ് തടഞ്ഞ് ചോദ്യംചെയ്തു.
വാക്ക് തർക്കത്തിനിടയിൽ എബിൻ ചന്ദ് പിക്ക്അപ്പ് വാനില്‍നിന്ന് സ്‌ക്രൂഡ്രൈവര്‍ എടുത്ത് യുവാക്കളുടെ കഴുത്തില്‍ക്കുത്തി മാരകമായി പരിക്കേല്‍പ്പിച്ചു.
കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമിസംഘത്തിലെ സാജന്‍ യേശുദാസ്, സിമിന്‍ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ അനുരൂപ, പ്രകാശ്, എ.എസ്.ഐ. ഷാജി, സി.പി.ഒ.മാരായ മനാഫ്, അമല്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.