സമ്പന്നയായ പെൺകുട്ടിയെ പ്രണയച്ചതിന്റെ പേരിൽ 18 കാരനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി; ഇരുമ്പുകട്ട കൊണ്ട് ക്രൂരമർദ്ദനം; നില ഗുരുതരം
സ്വന്തം ലേഖകൻ
പാലക്കാട്: സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പതിനെട്ടുകാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. ഈ മാസം 15നാണ് സംഭവം.
പാലക്കാട് മുണ്ടൂർ സ്വദേശിയും മണ്ണാർക്കാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയുമായ അഫ്‌സലിനാണ് ക്രൂരമായി മർദ്ദനമേറ്റത്. നിലവിൽ തൃശ്ശൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫ്‌സൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിനാണ് അഫ്‌സലിനെ മർദ്ദിച്ചതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
ബസ് സ്റ്റാന്റിൽ നിന്നാണ് അഫ്‌സലിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ അഫ്‌സലിനെ വഴിയരികിൽ ഉപേക്ഷിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.
ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയിൽ അഫ്‌സലിന്റെ നെഞ്ചിലും മുഖത്തും കാലിലുമാണ് പരിക്കേറ്റത്. പാലക്കാട് ജില്ല ആശുപത്രിയിലാണ് അഫ്‌സലിനെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അഫ്‌സലിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ അഫ്‌സലിന്റെ സുഹൃത്ത് മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇത് പരാതിയോടൊപ്പം പോലീസിന് കൈമാറി. എന്നാൽ പോലീസ് ശരിയായ രീതിയിൽ മൊഴിയെടുക്കാനോ, പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ ആക്രമിച്ചവരുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.