play-sharp-fill
എ കെ ബാലൻ പറഞ്ഞത് പോലെ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുക ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളിലോ? സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ? രാജസ്ഥാനിലെ 25 ലോക്സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് കനിഞ്ഞു നല്‍കിയ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായേക്കും

എ കെ ബാലൻ പറഞ്ഞത് പോലെ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുക ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളിലോ? സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ? രാജസ്ഥാനിലെ 25 ലോക്സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് കനിഞ്ഞു നല്‍കിയ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ഈ വർഷം മാർച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു പതനത്തിലേക്ക് പാർട്ടി എത്താൻ പാടില്ലെന്നും ചിഹ്നം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോ? അങ്ങനെയൊരു ഭീഷണിയുണ്ടോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു.


2023 സെപ്റ്റംബറില്‍ സിപിഐക്ക് തൃണമൂല്‍ കോണ്‍ഗ്രസിനും, എൻസിപിക്കും ഒപ്പം ഒപ്പം ദേശീയ പാർട്ടി പദവി നഷ്ടമായിരുന്നു. എന്നാല്‍, നാല് സംസ്ഥാനങ്ങളില്‍-ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത്- സാന്നിധ്യമുള്ള എഎപിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ആറ് പാർട്ടികള്‍ക്കാണ് ദേശീയ പാർട്ടി പദവി-കോണ്‍ഗ്രസ്, ബിജെപി, എൻപിപി, ബിഎസ്‌പി. എഎപി, സിപിഎം. രാജ്യത്താകെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി സ്വന്തമായി ഒരു സ്ഥിരം ചിഹ്നം ലഭിക്കും എന്നതാണ് ദേശീയ പാർട്ടികള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേകത. ദേശീയ മാധ്യമങ്ങളില്‍ പ്രചാരണത്തിനുള്ള സമയവും ദേശീയ പാർട്ടികള്‍ക്ക് സൗജന്യമായി മാറ്റി വയ്ക്കാറുണ്ട്. 40 താര പ്രചാരകരെ വരെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.

ദേശീയ പാർട്ടിയാവാൻ എന്തൊക്കെ വേണം?

ഒന്നാമതായി, കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും നാല് എംപിമാരും വേണം. രണ്ടാമത്തേത്, നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാർട്ടി പദവി ഉണ്ടാകണം. നിലവില്‍ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ ത്രിപുര എന്നിവിടങ്ങളില്‍ മാത്രമാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്. ( ബംഗാളിന് 2026 വരെ മാത്രം) ഈ രണ്ട് ചട്ടവും പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്.

മൂന്നാമത്തെ മാനദണ്ഡം പാലിച്ച്‌ ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയില്‍ രണ്ടു ശതമാനം സീറ്റ്, അതായത് ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം. ഇതായിരുന്നു സിപിഎമ്മിന് മുന്നിലെ വെല്ലുവിളി. മന്ത്രി കെ രാധാകൃഷ്ണനെയും, കെ കെ ശൈലജയെയും പോലെ ജനപ്രീതിയുള്ളവരെ മത്സരിപ്പിച്ചെങ്കിലും ഇക്കുറി രാധാകൃഷ്ണൻ മാത്രമാണ് കരകയറിയത്.

മൂന്നുസംസ്ഥാനങ്ങളില്‍ നിന്നായി 11 എംപി.മാരെ കിട്ടാൻ കേരളത്തില്‍ നിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും ലഭിക്കണമായിരുന്നു. കേരളത്തില്‍ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇടുക്കിയില്‍ ജോയ്സ് ജോർജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉള്‍പ്പടെ എല്ലാവരും മല്‍സരിച്ചത് പാർട്ടി ചിഹ്നത്തിലായിരുന്നു. സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച്‌ കൂടുതല്‍ പേരെ ലോക്സഭയിലേക്ക് ജയിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ആ നീക്കം ഫലിച്ചില്ല.

ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സിപിഎമ്മിന് ദേശീയപാർട്ടി പദവിയും ചിഹ്നവും നഷ്ടമാകില്ല. 2033 വരെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണിയുണ്ടാകില്ല. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുള്ളതുകൊണ്ടാണ് നിലവില്‍ ദേശീയ പാർട്ടിയായി തുടരുന്നത്. ഇതില്‍ പശ്ചിമബംഗാളിലെ സംസ്ഥാന പാർട്ടി പദവി 2026ല്‍ നഷ്ടമാകും. ഇതോടെയാണ് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണി ഉയർന്നത്.

എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കാറില്‍ സീറ്റ് നേടിയതോടെ അവിടെയും സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്‌നാട്, ത്രിപുര, തമിഴ്‌നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാർട്ടി പദവിയുടെ ബലത്തില്‍ 2033 വരെ സിപിഎമ്മിന് ദേശീയ പാർട്ടിയായി തുടരാം.

രാജസ്ഥാനിലെ 25 ലോക്സഭ സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സിക്കാർ ലോക്സഭ സീറ്റ് സിപിഎമ്മിന് കോണ്‍ഗ്രസ് നല്‍കിയത്. സിക്കാർ മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അമ്രാ റാമായിരുന്നു. സ്ഥാനാർത്ഥി. അമ്രാ റാം 72, 896 വോട്ടിനാണ് ബിജെപിയുടെ സുമേധാനന്ദ് സരസ്വതിയെ കീഴടക്കിയത്. ദന്ത റാംഗർ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായിട്ടുള്ള കർഷക-തൊഴിലാളി നേതാവാണ് അമ്രാ റാം. ഏതായാലും, കോണ്‍ഗ്രസ് കനിഞ്ഞു നല്‍കിയ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായി.

ദേശീയതലത്തില്‍ സിപിഎമ്മിന് നാല് സീറ്റുകളാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ മധുരയില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും ഡിണ്ടിഗലില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും പാർട്ടി വിജയിച്ചു. കേരളത്തിലെ ആലത്തൂരാണ് സിപിഎം വിജയിച്ച മണ്ഡലം.