വൈക്കം കൊടിയാട് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് ഗര്‍ഭിണി പശുക്കള്‍ മോഷണം പോയി; പ്രതിസന്ധിയിലായി നിർധനകുടുംബം
സ്വന്തം ലേഖിക
വൈക്കം: ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് ഗര്‍ഭിണി പശുക്കള്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി നിര്‍ധനകുടുംബം.
വൈക്കം കൊടിയാട് പുത്തന്‍പുരയില്‍ രാജഗോപാലന്‍-സുജാത ദമ്പതികളുടെ നാല് പശുക്കളില്‍ രണ്ടെണ്ണത്തിനെയാണ് ഇന്നലെ പുലര്‍ച്ചെ മോഷണം പോയത്. 63 കാരനായ രാജഗോപാലന്‍ രോഗബാധിതനായതോടെ നാല് വര്‍ഷം മുൻപാണ് കുടുംബം പുലര്‍ത്താന്‍ പശുവളര്‍ത്തല്‍ ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകമകളുടെ വിവാഹം കഴിഞ്ഞതോടെ വയോധികരായ ദമ്പതികള്‍ ജീവിതച്ചെലവുകള്‍ നിര്‍വഹിച്ചത് കന്നുകാലി പരിപാലനത്തെ ആശ്രയിച്ചായിരുന്നു. കറവയുള്ള രണ്ട് പശുക്കളും ഏഴ്, അഞ്ച് മാസം ഗര്‍ഭിണിയായ രണ്ടു പശുക്കളുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.
ഇതില്‍ ഗര്‍ഭിണിയായ പൊന്നിയും അമ്മുവുമാണ് മോഷണം പോയത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപ വിലവരുന്ന പശുക്കളാണു മോഷണം പോയതെന്ന് ഇവര്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡിലൂടെ അര കിലോമീറ്റര്‍ അകലെ വല്ലകം വരെ പശുക്കളെ നടത്തികൊണ്ടു പോയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. വല്ലകത്ത് പുലര്‍ച്ചെ ഇറച്ചിവ്യാപാരികള്‍ കന്നുകാലികളെ കൈമാറ്റം ചെയ്യുന്ന സ്ഥലമുണ്ട്.
ഇവിടെനിന്നു വാഹനത്തില്‍ പശുക്കളെ കടത്തിയതായാണ് സംശയിക്കുന്നത്. പശുക്കളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ വൈക്കം പോലീസില്‍ പരാതി നല്കി കാത്തിരിക്കുകയാണ് രാജഗോപാലനും ഭാര്യ സുജാതയും.