മൂന്നാം തരംഗത്തില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; രോഗലക്ഷങ്ങൾ ഉണ്ടാകില്ല; ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
സ്വന്തം ലേഖിക
ന്യൂഡൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും കോവിഡ് ബാധിക്കുമെന്ന് വിദഗ്ധന്‍.
ഒമിക്രോണ്‍ പടരുന്നത് വഴിയുള്ള പുതിയ തരംഗത്തില്‍ മിക്കവാറും പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നാണ് ഐസിഎംആറിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ രോഗം ബാധിച്ച വിവരം പലരും അറിയുക പോലുമില്ല. 80 ശതമാനം പേരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതെ കോവിഡ് കടന്നു പോകുമെന്നും ഡോ ജയ്പ്രകാശ് പറഞ്ഞു.
രാജ്യത്ത് 1,94,720 പേര്‍ക്കാണ് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരുപത്തി ആറായിരം പേര്‍ക്ക് കൂടി അധികമായി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. 120 ജില്ലകളില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലെത്തി.
പ്രതിദിന കോവിഡ് കേസുകളില്‍ 16 ശതമാനം വര്‍ധനയുണ്ടായി. പശ്ചിമ ബംഗാളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനമാണ്. ഡൽഹിയില്‍ മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് കൂടി.
ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞത് 48 മണിക്കൂറിലേക്ക് വേണ്ട ഓക്സിജന്‍ എങ്കിലും കരുതണമെന്നാണ് നിര്‍ദേശം. സംസ്ഥാനതലത്തില്‍ ഓക്സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്.