വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു;  സ്രവ സാംപിളുകൾ ഒമൈക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ്

വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്രവ സാംപിളുകൾ ഒമൈക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡ്‌സിൽ നിന്നെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ സ്രവ സാംപിളുകൾ ഒമൈക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ഒരാൾക്ക് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ 39 കാരനായ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തിൽ പരിശോധിച്ചപ്പോൾ ഇയാൾക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാൽ സ്രവം കൂടുതൽ പരിശോധനക്കായി അയച്ചു. തുടർന്നാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

രോഗിയുമായി സമ്പർക്കത്തിലുള്ള ഭാര്യക്കും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമൈക്രോൺ പരിശോധനക്കായി ഇവരുടെ സാംപിളുകളും അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തും ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം കർശനമാക്കി. ഒമൈക്രോൺ കണ്ടെത്തിയ യുവാവിനൊപ്പം സഞ്ചരിച്ച സഹയാത്രികരോട് ആർടിപിസിആർ ടെസ്റ്റ് നടത്താൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.