കന്യാസ്ത്രീയുടെ മൊഴിക്ക് പുറത്ത് കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല; പരാതിക്കാരിയുടെ മൊബൈൽ ഫോൺ കോടതിയുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടു; സ്ഥാപിത താൽപര്യക്കാരുടെ കെണിയിൽ പെട്ടിരിക്കുകയാണ് പരാതിക്കാരി; ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്. 287 പേജുള്ള വിധിപ്പകർപ്പാണ് കേസ് പരിഗണിച്ച കോട്ടയം അഡീഷനൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്.
കേസിൽ ഒന്നാം സാക്ഷിയായ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിക്ക് പുറത്ത് കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്പകർപ്പിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊബൈൽ ഫോൺ കോടതിയുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടതായും വിധിപ്പകർപ്പിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണ് ഹാജരായത്.
2018 ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതൽ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ ബലാൽസംഗം ചെയ്‌തെന്നാണ് കേസ്.
അടച്ചിട്ട കോടതി മുറിയിൽ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. 2019 ഏപ്രിൽ ഒമ്പതിനു കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബർ 29നാണു പൂർത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനൽകിയത്. പ്രതിഭാഗം ഒൻപതു സാക്ഷികളെയാണു വിസ്തരിച്ചത്.
പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതു പോലെ കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയർന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ സേവ് ഔർ സിസ്റ്റേഴ്‌സ് കൂട്ടായ്മ എന്ന പേരിൽ പരസ്യപ്രതിഷേധം നടത്തിയിരുന്നു.