ആശ്വാസമാകാതെ ദുരിതാശ്വാസ നിധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ 4912.45 കോടിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി രൂപ; പണം കിട്ടിയവരില്‍  അനര്‍ഹരുടെ നീണ്ട നിര

ആശ്വാസമാകാതെ ദുരിതാശ്വാസ നിധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ 4912.45 കോടിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി രൂപ; പണം കിട്ടിയവരില്‍ അനര്‍ഹരുടെ നീണ്ട നിര

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹ‍ര്‍ ആനുകൂല്യം പറ്റിയ വിവാദം കൊഴുക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിച്ച 4912.45 കോടിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.

പൊതുജനങ്ങളില്‍ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച പണമുള്‍പ്പടെയാണ് ചെലവിടാതിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ലേയും 2019ലേയും പ്രളയം, തുടര്‍ന്ന് കോവിഡ് കാലം. ദുരിതാശ്വാസ നിധിയിലേക്ക് കോടികളെത്തി. സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നും 2,865.4 കോടി.

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി കിട്ടിയത് 1,229.89 കോടി. ഉത്സവബത്ത -117.69 കോടി ,മദ്യവില്പനയിലെ അധികനികുതി വഴി എത്തിയത് 308.68 കോടി. സംസ്ഥാന ദുരന്തനിവാരണ വിഹിതം-107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണ്.

ഇതില്‍ നിന്ന് സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് 2,356.46 കോടി രൂപ നല്‍കി. കുടുംബശ്രീയും പുനര്‍ഗേഹം പദ്ധതിയും കൃഷിയും റോഡും സൗജന്യ കിറ്റും അടക്കം വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടിരൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

അതായത് പിരിഞ്ഞു കിട്ടിയതില്‍ 772.38 കോടി രൂപ ഇനിയും ബാക്കിയാണ്. കിട്ടിയവരില്‍ തന്നെ അനര്‍ഹരുടെ വലിയ നിരയുണ്ടെന്നാണ് വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ നല്‍കുന്ന സൂചന.

ഫണ്ട് വിനിയോഗത്തിന്റെ വിനിയോഗത്തില്‍ മാത്രമല്ല ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വരെ വിശ്വാസം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്.