ചുഞ്ചു നായർക്ക് ശേഷം സൂപ്പർ ഹിറ്റായി മേനോൻ വരിക്ക

ചുഞ്ചു നായർക്ക് ശേഷം സൂപ്പർ ഹിറ്റായി മേനോൻ വരിക്ക

സ്വന്തംലേഖിക

 

 

പ്രശസ്തരായ നിരവധി മേനോന്മാർ നമ്മുടെ ചരിത്രത്തിലുണ്ട്. മലയാളിയുടെ മേനോൻ ലെഗസിയിലേക്ക് ഇതാ ഒരു ‘മേനോൻ’ കൂടി കടന്നു വരുന്നു, അതാണ് ‘മേനോൻ വരിക്ക’ . ഇത് ഒരിനം പ്ലാവാണ്. ഏതോ ഒരു നഴ്സറിയിലോ അതോ വിപണന മേളയിലോ മറ്റോ പ്രദർശിപ്പിച്ചിരിക്കുന്ന ഈ പ്ലാവിനത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാവിന്റെ പേരിൽ ഉൾപ്പെട്ടിരിക്കുന്ന ‘മേനോൻ’ എന്ന ജാതിപ്പേരു തന്നെയാണ് ട്രോളുകൾക്ക് ഇന്ധനം പകർന്നുകൊണ്ടിരിക്കുന്നതെന്നു വ്യക്തം.ഓമനിച്ചു വളർത്തിയിരുന്ന കുറിഞ്ഞിപ്പൂച്ചയ്ക്ക് ‘ചുഞ്ചു നായർ’ എന്ന് പേരിടുകയും, അത് മരിച്ചപ്പോൾ ഓർമ്മ ദിവസം പടം സഹിതം പത്രത്തിൽ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തത് വൈറലായിരുന്നല്ലോ. മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് നവി മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നൽകിയത്. പത്രപ്പരസ്യം നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ട്രോളുകൾ പിറന്നിരുന്നു. മരണത്തിലൂടെ അവിചാരിതമായി തങ്ങളെ വിട്ടുപിരിഞ്ഞ പൂച്ചക്കുറിഞ്ഞിയോടുള്ള തങ്ങളുടെ സ്‌നേഹത്തെ ‘ജാതിസ്പിരിറ്റെ’ന്നു വ്യാഖ്യാനിച്ച് ട്രോൾ ചെയ്തവരോട് സങ്കടത്തോടെ പ്രതികരിച്ചുകൊണ്ട് ആ കുടുംബവും രംഗത്തെത്തിയിരുന്നു.അതുപോലെ നമ്മൾ ‘നമ്പ്യാർ മാങ്ങ’ എന്നൊരിനം മാങ്ങയെപ്പറ്റിയും കുറച്ചുനാൾ മുമ്പ് പത്രങ്ങളിൽ വായിച്ചു. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് ഇത്. പ്രദേശവാസികൾ ‘കുറ്റിയാട്ടൂർ മാങ്ങ’ എന്ന് ഈ മാങ്ങയെ വിളിച്ചതിനെതിരെ അന്ന് ‘നമ്പ്യാർ മാങ്ങ’യെന്നും അപരനാമമുള്ള ഈയിനം മാങ്ങയെ ദേശ സൂചികയിൽ ഉൾപ്പെടുത്തി ‘കുറ്റിയാട്ടൂർ മാങ്ങ’യെന്ന പേര് നൽകാനുള്ള കുറ്റിയാട്ടൂർ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് നമ്പ്യാർ മഹാസഭ രംഗത്തു വന്നിരുന്നു. പഞ്ചായത്ത് അധികൃതർ വേണ്ട നടപടി സ്വീകരിച്ച് ‘കുറ്റിയാട്ടൂർ നമ്പ്യാർ മാങ്ങ’ എന്ന പേരെങ്കിലും പരിഗണിക്കണമെന്ന് അന്ന് നമ്പ്യാർ മഹാസഭ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമ നടപടി വരെ സ്വീകരിക്കാൻ തയ്യാറാകുമെന്ന് അവരുടെ കേന്ദ്ര കമ്മിറ്റി കുറ്റിയാട്ടൂർ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിരുന്നു.’മേനോൻ വരിക്ക’ എന്ന ചക്ക കൂടുതലായി മധ്യകേരളത്തലാണ് കണ്ട് വരുന്നത്. സാധാരണയായി ‘ചക്ക ഉപ്പേരി’ അഥവാ ‘ചക്ക വറ്റൽ’ ഉണ്ടാക്കാൻ വേണ്ടിയാണ് ഈ ഇനം ചക്ക ഉപയോഗിക്കുന്നത്, പഴുപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക പതിവില്ല. വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ നല്ല മൊരുമൊരാന്ന് ഇരിക്കുന്നതിനാൽ ഈ ചക്കയ്ക്ക് നല്ല ഡിമാൻഡാണ് കേരളത്തിനകത്തും പുറത്തും. പണ്ടത്തെ പ്ലാവിനങ്ങളിൽ പലതിന്റെയും പേരുകൾ അത് നട്ടുവളർത്തിയവർ തന്നെ ഇട്ടിട്ടുളളതാണ്. അങ്ങനെ വല്ല മേനോൻ മാഷിന്റെയും പറമ്പിൽ നിന്നിരുന്ന ഒരു മാവാകും ഈ ‘മേനോൻ വരിക്ക’യും അല്ലാതെ ഒരു ജാതി സ്പിരിറ്റും ഈ ചക്കയെ തീണ്ടിയിട്ടുണ്ടാവാൻ വഴിയില്ല..!