“ഞാന്‍ പോവുകയാണ്, മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല, മോന്‍ എന്നോട് ക്ഷമിക്കണം”; കോട്ടയം ചിങ്ങവനത്ത് എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് ഏഴു വയസ്സുള്ള മകന് കത്തെഴുതി വെച്ച ശേഷം

“ഞാന്‍ പോവുകയാണ്, മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല, മോന്‍ എന്നോട് ക്ഷമിക്കണം”; കോട്ടയം ചിങ്ങവനത്ത് എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് ഏഴു വയസ്സുള്ള മകന് കത്തെഴുതി വെച്ച ശേഷം

സ്വന്തം ലേഖിക

ചിങ്ങവനം: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറായ യുവതി ജീവനൊടുക്കിയത് മകനായി അവസാന വാക്കുകള്‍ എഴുതിവെച്ച ശേഷം.

ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ എം.എസ്.നയനയെ (32) ഓഫിസ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലെ കംപ്യൂട്ടര്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഏഴു വയസ്സുള്ള മകന്‍ സിദ്ധാര്‍ഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഞാന്‍ പോവുകയാണ്. മോനെ കൊണ്ടുപോകാന്‍ ധൈര്യമില്ല. മോന്‍ എന്നോട് ക്ഷമിക്കണം”. മുറിയില്‍ ഉണ്ടായിരുന്ന റജിസ്റ്റര്‍ ബുക്കിനുള്ളില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നു പോലീസ് പറഞ്ഞു. ചിങ്ങവനം പോലീസിന് ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ മകനെക്കുറിച്ച്‌ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു.

മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യയാണ് 32കാരിയായ നയന. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ജോലിക്കുശേഷം വീട്ടില്‍ മടങ്ങി എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ എസ്‌ഐ പി.എ.ഷമീര്‍ ഖാന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. സംസ്കാരം ഇന്ന് 11ന്.

പരാതി നല്‍കുന്നതു സംബന്ധിച്ച്‌ ഇന്നു തീരുമാനം എടുക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ആത്മഹത്യയാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു.