സർക്കാർ എല്ലാം കൺസൾട്ടൻസികളെ ഏൽപ്പിക്കുന്നു: പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുന്നു; പിന്നിൽ വൻ അഴിമതിയെന്ന് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് പിണറായി സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ലോകം കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. ഈ അവസരത്തിൽ ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും.
കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാര്‍ എല്ലാത്തിനും കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായുള്ള പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ ഒരുങ്ങുകയാണ്. ഓഫീസിന് ധനവകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു. ബാക്ക് ഡോര്‍ ഓഫീസ് എന്ന പേരിലാണ് നടപടി. ഇനി ഗതാഗത മന്ത്രി ഫയലില്‍ ഒപ്പിട്ടാല്‍ മാത്രം മതിയെന്നും ചെന്നിത്തല വ്യക്തമാക്കി. സെക്രട്ടേറിയറ്റില്‍ നിലവിലുള്ള അസിസ്റ്റന്റുമാര്‍ ഇത്തരം ജോലികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തവരാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഡബ്ല്യുസിയുടെ ഒരു ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കണമെന്ന ഫയല്‍ ഒരു വര്‍ഷം മുമ്പാണ് എത്തിയത്. അതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പിഡബ്ല്യൂസിയുടെ നാല് ഉദ്യോഗസ്ഥരായിരിക്കും ഈ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന ഭരണത്തിന്റെ ഉന്നത തലത്തില്‍ നില്‍ക്കുന്ന ചീഫ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കിയാണ് പിഡബ്ല്യുസി ജീവനക്കാരെ നിയമിക്കാന്‍ ശ്രമിക്കുന്നത്.
ഇതിനായി കേരളത്തില്‍ നിന്നും മിടുക്കരായ ഉദ്യോഗസ്ഥരെ കണ്ടെത്താമായിരുന്നു. അതെല്ലാം മാറ്റിവച്ചാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ കുറിപ്പ് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുടെ അടുത്ത് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വിദേശ കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കുന്നത് ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുമായിരുന്നില്ലേ. സെക്രട്ടേറിയറ്റില്‍ ദേശീയ പതാകയ്ക്ക് ഒപ്പം പിഡബ്ല്യുസിയുടെ ലോഗോ വന്നാലും അത്ഭുതപ്പെടാനില്ല. ചീഫ് സെക്രട്ടറി കാണണമെന്ന് ഫയലില്‍ എഴുതിയത് മുഖ്യമന്ത്രിയാണ്. അത് സാധാരണ നടപടി ക്രമം മാത്രമാണെന്നും ചെന്നിത്തല വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.