സാധനങ്ങൾക്ക് തീ വില; കെട്ടിടനിർമ്മാണം പൊള്ളും

സാധനങ്ങൾക്ക് തീ വില; കെട്ടിടനിർമ്മാണം പൊള്ളും

സ്വന്തം ലേഖകൻ

കൊച്ചി: നിർമാണ സാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും പുനർനിർമാണത്തിനൊരുങ്ങുന്ന കേരളത്തിന് വെല്ലുവിളിയാകും. അവസരം മുതലാക്കാനുള്ള സിമൻറ് കമ്പനികളുടെ ആസൂത്രിത നീക്കവും ക്വാറികളുടെ പ്രവർത്തനത്തിലുള്ള അനിശ്ചിതത്വവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷർ ഉൽപന്ന ദൗർലഭ്യവും മൂലം നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സിമൻറും കമ്പിയും ഉൾപ്പെടെയുള്ളവക്ക് 25 മുതൽ 80 ശതമാനം വരെയാണ് വില വർധിച്ചത്.

നിലവിൽ പാക്കറ്റിന് 380 മുതൽ 420 രൂപ വരെയാണ് കേരളത്തിൽ സിമൻറ് വില. അതേസമയം, തമിഴ്‌നാട്ടിൽനിന്നുള്ള സിമൻറ് കർണാടകയിൽ 320 രൂപക്കാണ് വിൽക്കുന്നത്. ഉൽപാദനം കുറച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിന് കളമൊരുക്കുകയുമാണ് തമിഴ്‌നാട്ടിലെ കമ്പനികളുടെ ലക്ഷ്യം. കേരളത്തിനാവശ്യമായ സിമൻറിന്റെ 20 ശതമാനവും സർക്കാറിന്റെ വൻകിട പദ്ധതികൾക്കാണെന്നിരിക്കെ അവസരം പരമാവധി മുതലാക്കാനാണ് ശ്രമം. പാരിസ്ഥിതികാനുമതിയുടെ പേരിൽ ഒരുവർഷത്തോളമായി സംസ്ഥാനത്തെ 2500ഓളം ക്വാറികളുടെ പ്രവർത്തനം നിലച്ചതിനാൽ ആവശ്യമായ ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ 30 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. പ്രളയബാധിത പ്രദേശങ്ങളിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളിൽ എം.സാൻഡ്, മെറ്റൽ എന്നിവക്ക് ഒരടിക്ക് രണ്ട് രൂപ വരെ കൂടി. ഒരു ലോഡ് കല്ലിന് 3500 മുതൽ 5000 രൂപ വരെ ഈടാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group