ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയം; എസ്ഡിപിഐ നിയന്ത്രണത്തിലെ ആംബുലന്‍സുകൾ പരിശോധിക്കുന്നു
സ്വന്തം ലേഖിക
ആലപ്പുഴ: വെള്ളക്കിണറില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.
ആംബുലന്‍സിലാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറിയായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു രഞ്ജിത്. ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്.
ശനിയാഴ്ച രാത്രി ഏഴരയ്ക്ക് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
രണ്ടു കൊലപാതകങ്ങളെയും തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്ഡിപിഐ നേതാവ് ഷാന്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമം ഉണ്ടായത്.
ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു.
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.