39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍! ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍
സ്വന്തം ലേഖിക
ന്യൂഡൽഹി :39 ഭാര്യമാരും 94 മക്കളും അടങ്ങുന്നതാണ് സിയോണ ചാനയുടെ കുടുംബം. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളാണ്.
ഒരു ഭീമന്‍ കുടുംബമാണ് ഇത്. ഈ കുടുംബത്തിന് കൂട്ടായി 14 മരുമക്കളും 33 പേരകുട്ടികളുമുണ്ട്. ഈ ഭീമന്‍ കുടുംബമുള്ളത് മറ്റെങ്ങുമല്ല, ഇന്ത്യയില്‍ തന്നെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. എഴുപത്തിയാറുകാരനായ സിയോണയാണ് കുടുംബനാഥന്‍. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. നോക്കാം ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ വിശേഷങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചുവാന്‍ താര്‍ റണ്‍’ അഥവാ ‘ന്യൂ ജനറേഷന്‍ ഹോം’ എന്നാണ് സിയോണയുടെ കുടുംബത്തെ അറിയപ്പെടുന്നത്. 100 മുറികളുള്ള ഭീമന്‍ കെട്ടിടത്തിലാണ് മിസോറാമിലെ സിയോണ ചാനിന്റെ കുടുംബം താമസിക്കുന്നത്. സിയോണക്ക് മാത്രം ഒരു വലിയ മുറിയും ബാക്കി ഭാര്യമാര്‍ക്ക് ഡോര്‍മെട്രിയുമാണ് ഇവിടെ ഉള്ളത്. ഭാര്യമാര്‍ തമ്മില്‍ കലഹമോ മരുമക്കളും അമ്മായിയമ്മമാരും തമ്മില്‍ അടിപിടിയോ ഒന്നും ഇല്ലാതെ പരസ്പരം സ്‌നേഹത്തോടും ഐക്യത്തോടെ കൂടി കഴിയുന്നു എന്നതാണ് ഈ വീട്ടിലെ ഏറ്റവും വലിയ പ്രത്യേകത.
ആകെ 180 ആളുകളുണ്ട് ഈ വീട്ടില്‍. ഇത്രയും ആളുകള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ അത്യാവശ്യത്തിന് കൃഷിയും ഇവര്‍ ചെയ്യുന്നുണ്ട്. ഒരു നേരത്തെ ആഹാരത്തിന് 30 കോഴികള്‍, വൈകുന്നേരത്തെ മാത്രം ഭക്ഷണത്തിനായി 59 കിലോ കിഴങ്ങ് എന്നൊക്കെയാണ് ഇവരുടെ കണക്ക്. എന്തിനേറെ 99 കിലോ ഭക്ഷണം വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പഞ്ചായത്ത് ആയി തന്നെ ഈ വീടിനെ കണക്കാക്കാം.
‘ചീന പൗല്‍’ എന്ന മത വിഭാഗത്തിന്റെ നേതാവായിരുന്നു സിയോണ. ‘ചാന’ എന്നും അത് അറിയപ്പെടുന്നു. പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാന്‍ ആ മതം അനുവദിക്കുന്നു. 1942 -ല്‍ അദ്ദേഹത്തിന്റെ പിതാവ് സ്ഥാപിച്ചതാണ് ചീന പൗല്‍. എല്ലാവരും നല്ല അടുക്കും ചിട്ടയോടും കൂടി ഈ വീട്ടില്‍ കഴിയണം എന്നതാണ് ഇവിടുത്തെ നിയമം. ഇദ്ദേഹത്തിന്റെ മൂത്ത ഭാര്യ സത്തൃന്ഗിയാണ് ഈ കുടുംബത്തിന്റെ മുഴുവന്‍ മേല്‍നോട്ടം. തന്റെ കുട്ടികള്‍ക്ക് കളിക്കാനായി മൈതാനങ്ങളും അടുത്ത് സ്‌കൂളുകളും വരെ സജ്ജമാക്കിയിട്ടുണ്ട്. ഈ വീട്ടിലെ എല്ലാ പുരുഷന്മാരും മരപ്പണിക്കാരാണ് എന്നുള്ളതാണ് അടുത്ത പ്രത്യേകത.
പട്ടാളച്ചിട്ടയിലാണ് സിയോണ കുടുംബം ജീവിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികള്‍ പങ്കിട്ട് ചെയ്യുന്നു. പുലര്‍ച്ചെ 5.30 -ന് കുടുംബത്തിലെ സ്ത്രീകള്‍ പാചകം ആരംഭിക്കുന്നു. പെണ്‍മക്കള്‍ വീട് വൃത്തിയാക്കല്‍, പാത്രം കഴുക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നു. പുരുഷന്മാര്‍ കന്നുകാലി വളര്‍ത്തല്‍, കൃഷി, പാത്ര നിര്‍മ്മാണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവ ചെയ്യുന്നു. വൈകുന്നേരം 4 -നും 6 -നും ഇടയിലാണ് അത്താഴം വിളമ്ബുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വീട്ടിലെ വലിയ ഡൈനിംഗ് ഹാളില്‍ 50 ടേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന അംഗങ്ങള്‍ കസേരയില്‍ ഇരുന്ന് കഴിക്കുമ്ബോള്‍ കുട്ടികള്‍ നിലത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു.
പതിനേഴാമത്തെ വയസ്സിലായിരുന്നു സിയോണയുടെ ആദ്യ വിവാഹം. ഒരു വര്‍ഷത്തില്‍ തന്നെ 10 വിവാഹം വരെ കഴിച്ച് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2014ലാണ് സിയോണയുടെ അവസാന വിവാഹം. അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലതില്‍ അത് 38 പേരാണ്ടെങ്കില്‍, ചിലതില്‍ അത് 39 ആണ്. എന്ത് തന്നെയായാലും, പരസ്പര വിശ്വാസവും, സ്‌നേഹവുമാണ് അവരെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത്. സിയോണയുടെ കുടുംബത്തെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. ദിവസവും നിരവധി പേര്‍ ഈ കുടുംബം സന്ദര്‍ശിക്കാനും എത്തുന്നുണ്ട്.