പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ; ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽ എത്തി പിടികൂടി മറയൂർ പോലീസ്

പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ; ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽ എത്തി പിടികൂടി മറയൂർ പോലീസ്

മറയൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബംഗ്‌ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് അറസ്റ്റിലായത്.

മറയൂരില്‍ ജോലി ചെയ്തുവരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ പതിനാല് വയസുകാരിയായ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. മറയൂർ പൊലീസ് പശ്ചിമബംഗാളില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.

2023 നവംബർ 15-ന് ടൂറിസം വിസയില്‍ ഇന്ത്യയില്‍ എത്തിയ പ്രതിയുടെ വിസാ കാലാവധി 2024 ഫെബ്രുവരി എട്ടിന് കഴിഞ്ഞു. എന്നാല്‍ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി ഇവിടെ എത്തുകയും ഇവരുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. യുവാവ് പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും രണ്ട് സിം കാർഡുകളും നല്കി. ശേഷം ഇവിടെ നിന്നും മുങ്ങിയ യുവാവ് മാർച്ച്‌ 25-ന് പെണ്‍കുട്ടിയെ കോയമ്ബത്തൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് സിലിഗുഡിയിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28-ന് പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങള്‍ ഇവരെ തടഞ്ഞുവെച്ച്‌ സിലിഗുഡി പൊലീസില്‍ ഏല്‍പ്പിച്ചു. വിവരം സിലിഗുഡി പൊലീസ്, മറയൂർ പൊലീസില്‍ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരേയും മറയൂരില്‍ എത്തിച്ചു. ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ മറയൂരിലെത്തി പ്രതിയെ ചോദ്യംചെയ്തു.

മറയൂർ ഇൻസ്‌പെക്ടർ ടി.ആർ. ജിജു, എൻ.എസ്. സന്തോഷ്, എം.എം.ഷമീർ, അരുണ്‍ജിത്ത്, ടി.ആർ. ഗീതു, സൂര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ഇൻസ്‌പെക്ടർ ടി.ആർ. ജിജു പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.