play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ അവാര്‍ഡ് റദ്ദാക്കി കേന്ദ്രം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ അവാര്‍ഡ് റദ്ദാക്കി കേന്ദ്രം

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ തെലുങ്ക് നൃത്തം സംവിധായകൻ്റെ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ അവാർഡാണ് കേന്ദ്രം റദ്ദാക്കിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് അവാര്‍ഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. ‘തിരുചിട്രമ്ബലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്.

ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ എട്ടിന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണം പിന്‍വലിച്ചതായും കേന്ദ്രം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെ ഐ ആന്‍ഡ് ബി മന്ത്രാലയം അവാർഡ് പിൻവലിച്ചതായി അറിയിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് സൈബരാബാദ് പൊലീസ് ഗോവയില്‍ വെച്ച്‌ ജാനി മാസ്റ്ററിനെ അറസ്റ്റുചെയ്തത്. പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായ ഇയാളെ അറസ്റ്റ് ചെയ്തതും സൈബരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമാണ്.

സെപ്റ്റംബര്‍ 16-നാണ് ജാനി മാസ്റ്റര്‍ക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തുന്നത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച്‌ ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. യുവതിയുടെ നര്‍സിങ്കിയിലുള്ള വസതിയില്‍വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി നല്‍കിയ പരാതിയിലുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് സെപ്റ്റംബര്‍ 18- ന് നര്‍സിങ്കി പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയത്. ഇതിനെത്തുടർന്ന് ജാനി മാസ്റ്റര്‍ ഒളിവില്‍പ്പോയി. സ്വന്തം കൈപ്പടയിലെഴുതിയ നാല്‍പ്പത് പേജുള്ള പരാതിയും അനുബന്ധ രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷന് കൈമാറിയിരുന്നു. യുവതിക്ക് സുരക്ഷ ഉറപ്പാക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നെരേലാ ശാരദ ആവശ്യപ്പെട്ടിരുന്നു.