വീടിനു സമീപത്തു ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചു; വൈക്കത്ത് വീട്ടമ്മയെ അയൽവാസി തലയ്ക്കടിച്ചു പരിക്കേൽപിച്ചു; മർദ്ദനം പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്
സ്വന്തം ലേഖകൻ
വൈക്കം: വീടിനു സമീപത്തു ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വീട്ടമ്മയെ അയൽവാസി തലയ്ക്കടിച്ചു പരിക്കേൽപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ വെച്ചൂർ നഗരിനയിൽ പടിഞ്ഞാറെ അന്പാട്ടുചിറയിൽ ജോൺസൻറെ ഭാര്യ റാണി (44) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ച സമീപവാസിയുടെ വീടിൻറെ വാസ്തുബലിയോടനുബന്ധിച്ചു നടന്ന സൽക്കാരത്തിൻറെ ഭക്ഷണാവശിഷ്ടങ്ങൾ റാണിയുടെ വീടിൻറെ സമീപത്തെ പുരയിടത്തിൽ നിക്ഷേപിച്ചു. സമീപത്തെ വീടുകളിൽ കാൻസർ- ആസ്ത്മ ബാധിതരുള്ളതിനാൽ വേസ്റ്റ് നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റാണി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞെത്തിയ ആശാ പ്രവർത്തകയും മാലിന്യം നിക്ഷേപിച്ച ആളെക്കണ്ടു മാലിന്യം കത്തിക്കരുതെന്നു പറഞ്ഞിരുന്നു. ഇതു വകവയ്ക്കാതെ അയൽവാസി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂന്പാരത്തിനു തീയിട്ടതിനെ റാണി എതിർത്തതിനെത്തുടർന്നു പ്രകോപിതനായ അയൽവാസി അസഭ്യം പറയുകയും വീട്ടുമുറ്റത്തുകിടന്ന തടിക്കഷണമെടുത്ത് റാണിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് റാണി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ഭാര്യയെ അടിക്കുന്നതു കണ്ട് ഓടിയെത്തിയ ജോൺസൺ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും റാണിയുടെ തലയ്ക്ക് അടിയേറ്റു. ജോൺസൻറ കൈയ്ക്കും വയറിലും ക്ഷതമേറ്റു.തലയ്ക്കു പരിക്കേറ്റ് ചോരവാർന്ന റാണിയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാണിയുടെ തലയ്ക്ക് നാല് തുന്നലിട്ടു. സംഭവത്തിൽ റാണിയുടെ മൊഴി തിങ്കളാഴ്ച പോലീസ് എടുത്തു. സംഭവത്തിൽ നഗരിന ആരോമൽ ഭവനിൽ ഭാസി (48) യുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.