
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കുളിമുറിയിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞാണ് ആതിരയെ കണ്ടെത്തിയത്. ആതിരയുടെ കുടുംബത്തിനൊപ്പം ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാൽ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര മാസം മുൻപാണ് ആതിര വിവാഹിതയായത്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ആതിരയുടെ ശരീരത്തിലില്ല. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈതണ്ടകളിലുമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. ഇവിടെ നിന്നും കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നൂവെന്ന് മൊഴികളിൽ നിന്ന് വ്യക്തമായി.എന്നാൽ ആതിര ആത്മഹത്യ ചെയ്യില്ലന്നാണ് ആതിരയുടെ അമ്മ പറയുന്നത്. മകൾക്കു രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ല. ആതിരയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇത് പറയുന്നത്.
വെള്ളിയാഴ്ച രാവിലെ ആതിരയുടെ ഭർത്താവ് ശരത്തും ഭർതൃപിതാവും കൂടി ആശുപത്രിയിൽ പോയിരുന്നു. ഭർതൃമാതാവും ജോലിക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടിൽ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരതും ഭർതൃപിതാവും തിരികെയെത്തി. തുടർന്ന് എല്ലാവരും കൂടി നടത്തിയ അന്വേഷണത്തിലാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും പിന്നീട് അടിച്ച് തുറന്നതും.
സാഹചര്യങ്ങളിൽ സംശയം ഉന്നയിക്കുകയാണ് ഭർതൃപിതാവും. എന്നാൽ ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പൊലീസിനും വ്യക്തമല്ല.



