മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ

കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്.

ബബൂൽ ദിവ്യ ദമ്പതികളുടെ ഏകമകളായ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ലിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവുമാണ് കൊലപ്പെടുത്താൻ കാരണമായത്. അതിനായി വീട്ടിൽ ബക്കറ്റിൽ ശേഖരിച്ചിരുന്ന വെള്ളത്തിൽ ആദ്യം കുഞ്ഞിനെ മുക്കിത്താഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വെള്ളത്തിൽ കിടന്ന് കുഞ്ഞ് ശ്വാസം കിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തപ്പോൾ വിഷമം തോന്നി. മനസ്താപത്താൽ ബക്കറ്റിൽ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ കുളിപ്പിച്ച് തോർത്തിയശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിൽ കൂടെ കിടത്തുകയും ചെയ്തു.

എന്നാൽ കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വീണ്ടും ദേഷ്യം തോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ കുഞ്ഞിന്റെ മുഖത്ത് ചേർത്ത് വച്ച് അമർത്തിപ്പിടിച്ചു. കുഞ്ഞിന്റെ അനക്കം നിലച്ചുവെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് തലയണ മാറ്റിയത്.

ഇതിന് ശേഷം കതകടച്ച് വീട്ടിൽ ഇരിക്കുമ്പോഴാണ് ഓട്ടം കഴിഞ്ഞ് ഓട്ടോ റിക്ഷയുമായി ദിവ്യയുടെ അച്ഛൻ ജോണി സെബാസ്റ്റ്യൻ എത്തിയത്. എന്നാൽ പലതവണ വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ദിവ്യ ഏറെ നേരം കഴിഞ്ഞ് കതക് തുറന്നതും. എന്നാൽ ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജോണി കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.

തുടർന്ന് ദിവ്യ തന്നെയാണ് ഫോണിലൂടെ കുണ്ടറ പൊലീസിനെ വിവരം അറിയിച്ചതും. പൊലീസെത്തി ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രസവശേഷം ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. ദിവ്യയെയും കുഞ്ഞിനെയും നോക്കാനായി ജോണി സെബാസ്റ്റ്യൻ ഒരു സ്ത്രീയെ ഏർപ്പാട് ചെയ്തിരുന്നെങ്കിലും ഏതാനും ദിവസം മുൻപ് ദിവ്യ തന്നെ അവരെ പറഞ്ഞുവിട്ടു.

പൊലീസിന് മുന്നിൽ കുറ്റസമ്മത മൊഴി നൽകിയശേഷം ഏറെ നേരം പൊട്ടിക്കരഞ്ഞു. 2020 മാർച്ചിലാണ് ഇവരുവരുടെയും വിവാഹം കഴിഞ്ഞത്. ദിവ്യയുടെ മാതാവ് ആയൂർവേദ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയപ്പോൾ തുടങ്ങിയ ആത്മബന്ധമാണ് ദിവ്യയും ഡോ.ബബ്‌ലുവും തമ്മിലുള്ള വിവാഹത്തിലെത്തിയത്.

വിവാഹത്തിന് മൂന്ന് മാസം മുൻപ് മാതാവ് മരണമടഞ്ഞു. കുഞ്ഞ് കരയുമ്പോഴാണ് ദിവ്യയ്ക്ക് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായത്. മുൻപും തലയണ മുഖത്തുവച്ച് കരച്ചിലടക്കാനുള്ള ശ്രമം നടത്തിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ ഉപദേശം കൂടി തേടിയശേഷം ദിവ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.