അമ്പൂരിയ്ക്ക് പിന്നാലെ അഡൂരിൽ വീണ്ടും ദൃശ്യം മോഡൽ: നിർമ്മാണം നടക്കുന്ന വീടിന്റെ അടിത്തറയ്ക്കുള്ളിൽ അജ്ഞാത മൃതദേഹം; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നു ലഭിച്ച തിരിച്ചറിയൽ രേഖയ്ക്ക് പിന്നാലെ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഡൂർ: തിരുവനന്തപുരം അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി ദൃശ്യം മോഡലിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ പ്രതികൾ അറസ്റ്റിലായതിനു പിന്നാലെ കേരള കർണ്ണാടക അതിർത്തിയിൽ മറ്റൊരു ദൃശ്യം മോഡൽ കൊലപാതകമെന്ന സൂചന നൽകി മൃതദേഹം കണ്ടെത്തി. കേരള കർണ്ണാടക അതിർത്തി ഗ്രാമമായ അഡൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറയ്ക്കുള്ളിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
നിർമ്മാണത്തിലിരിക്കുന്ന റൗഫിന്റെ വീട്ടിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നു കണ്ടെത്തിയ തിരിച്ചറിയൽ രേഖകൾ പ്രകാരം ഇത് മലപ്പുറം സ്വദേശി പാറമ്മൽ ലത്തീഫിന്റേത് ആകണം. എന്നാൽ, മലപ്പുറം സ്വദേശിയായ ലത്തീഫ് കേരള കർണ്ണാടക അതിർത്തി ഗ്രാമമായ അഡൂരിൽ എന്തിന് എത്തി എന്ന സംശയമാണ് ഇപ്പോൾ പൊലീസ് ഉന്നയിക്കുന്നത്. ടൗണിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള റൗഫിന്റെ വീട്ടിലേക്ക് എങ്ങനെ എത്തിച്ചേർ്ന്നു എന്നുമാണ് പരിശോധിക്കുന്നത്. വീടിന് പരിസരത്ത് നിന്നും ഉയർന്ന ദുർഗന്ധത്തെത്തുടർന്നു ചുറ്റും പരിശോധിച്ചപ്പോഴാണ് വീടിന്റെ ഒന്നാം നിലയിൽ ഒരു പുരുഷൻ മരിച്ചുകിടക്കുന്നതായി അയൽവാസികൾ കണ്ടത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് മുതൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ തുടരുകയാണ്.
മൃതദേഹം കണ്ടെത്തിയ വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകൾ ഇവിടേക്ക് എത്തി. അഡൂരിലോ സമീപത്തോ ആരെയും കാണാതായതായി പരാതികളൊന്നും തന്നെയില്ല. ആഡൂർ എസ്ഐ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ മലപ്പുറം കുറുക്കോൾ ഓട്ടുകരപ്പുറത്തെ അബ്ദുൽ ലത്തീഫിന്റെ തിരിച്ചറിയിൽ രേഖകൾ ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ കഴിഞ്ഞ 7ന് പുലർച്ചെ മുതൽ കാണാനില്ലെന്ന വിവരവും ലഭിച്ചു. പാൻകാർഡ്, വോട്ടർ ഐഡി, മൊബൈൽ ഫോൺ എന്നിവയും മൃതദേഹത്തിൽ നിന്നും ലഭിച്ചു.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ കയർ ചുറ്റിക്കിടക്കുന്നുണ്ടായിരുന്നു. സഹകരണ ബാങ്കിൽ ദിനനിക്ഷേപ ഏജന്റായ അബ്ദുൽ ലത്തീഫ് എങ്ങനെ ഇവിടെ എത്തിയെന്ന് ആർക്കും അറിയില്ല. മൃതദേഹം കണ്ടെത്തിയ വീടിന്റെ 15 മീറ്റർ അടുത്തായി 2 വീടുകളുണ്ട്. സംശയകരമായ ഒന്നും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. റൗഫ് ഗൾഫിലായതിനാൽ സഹോദരന്റെ മേൽനോട്ടത്തിലാണു നിർമ്മാണം.ഒരാഴ്ച മുൻപ് തറ കോൺക്രീറ്റ് ചെയ്തതിനു ശേഷം ആരും ഇവിടേക്ക് വന്നിട്ടില്ലെന്ന് ഇവർ പറയുന്നു. മൃതദേഹം പൂർണമായും അഴുകിയതിനാൽ പരുക്കും കാണാൻ കഴിയുന്നില്ല. പോസ്റ്റ്മോർട്ടത്തിൽ മാത്രമെ ഇപ്പോഴത്തെ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു. പൊലീസ് നായ വീടിന്റെ മുറികളിലും താഴത്തെ നിലയിലും എത്തിയിരുന്നു. പ്രത്യേകിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.