അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടില്‍ തെളിവെടുപ്പ്; കത്തിയും ലോക്കറ്റും കണ്ടെത്താന്‍ ശ്രമം

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടില്‍ തെളിവെടുപ്പ്; കത്തിയും ലോക്കറ്റും കണ്ടെത്താന്‍ ശ്രമം

സ്വന്തം ലേഖിക

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടില്‍ തെളിവെടുപ്പ്.

രാജേന്ദ്രന്‍റെ സ്വദേശമായ അഞ്ചു​ഗ്രാമത്തിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവല്‍ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. വിനീതയെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനീതയുടെ മൃതദേഹത്തില്‍ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനില്‍ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി.

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വര്‍ണം കൈക്കലാക്കാന്‍ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം.

പരിസരത്ത് ആരുമുണ്ടായിരുന്നില്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്. കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഇന്നലെ കണ്ടെത്തിയിരുന്നു.

മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ച ഷര്‍ട്ടാണ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. അമ്പലമുക്കിലെ ചെടിക്കടക്കുള്ളില്‍ വച്ച്‌ വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്.

ഷര്‍ട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സും പൊലീസ് എത്തിച്ച മുങ്ങല്‍ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷര്‍ട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് കത്തി തമിഴ്നാട്ടില്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞത്.

കൊടും ക്രിമിനലായ രാജേന്ദ്രന്‍ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നല്‍കുന്നത്. കത്തി കണ്ടെത്താന്‍ ഇനിയും തെളിവെടുപ്പ് തുടരും. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്.

ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളില്‍ ടീ ഷര്‍ട്ട് ധരിച്ച രാജേന്ദ്രന്‍ ഒരു സ്കൂട്ടറിന് പിന്നില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന് തൊണ്ടി മുതല്‍ ഇടക്കെവിടെയോ ഇയാള്‍ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതല്‍ ഉപേക്ഷിച്ച കാര്യം രാജേന്ദ്രന്‍ സമ്മതിച്ചത്. വിനീതയെ കൊലപ്പെടുത്തിയ അമ്പലമുക്കിലെ ചെടിക്കടയിലും തെളിവെടുപ്പ് നടത്തി. വിനീതയെ കൊലപ്പെടുത്തിയതെങ്ങനെ ആണെന്ന് ഒരു ഭാവഭേദവുമില്ലാതെ പൊലീസിനോട് രാജേന്ദ്രന്‍ വിവരിച്ചു.

രാജേന്ദ്രന് മറ്റ് കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2019 നവബംറില്‍ ഇരിങ്ങാലക്കുടയില്‍ ആനിസെന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഈ കൊലപാതകത്തില്‍ രാജേന്ദ്രന് പങ്കുണ്ടോയെന്ന് വ്യക്തമാകാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാ‌ഞ്ചും രാജേന്ദ്രനെ ചോദ്യം ചെയ്യും.