‘നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ല’; ലിനുലാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് ജോസഫ്
സ്വന്തം ലേഖിക
കൊച്ചി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ വിമര്‍ശനമുന്നയിച്ച സംഗീതജ്ഞന്‍ ലിനുലാലിനെതിരെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്.
താന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ‘ദേശീയ അവാര്‍ഡ് ജൂറിയെ താന്‍ പിന്തുണക്കുന്നുവെന്നും അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ലിനുലാല്‍ നഞ്ചിയമ്മക്ക് പുരസ്കാരം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചത്. വീഡിയോക്ക് കമ്മന്റിട്ടായിരുന്നു അല്‍ഫോണ്‍സ് ജോസഫിന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഞാന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയുടെ പ്രവൃത്തിയില്‍ ഞാന്‍ അവരെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല. ഞാന്‍ ഉദ്ദേശിച്ചത് വര്‍ഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്.’ എന്ന് അല്‍ഫോണ്‍സ് ജോസഫ് കമ്മന്റില്‍ പറഞ്ഞു.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുരസ്കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാലിന്റെ വിമര്‍ശനം.
ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവർ നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്നും ലിനുലാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു.