Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലത്തൂർ: കുറച്ച് മാസങ്ങളായി ആലത്തൂർ മേഖലയിൽ നടന്ന മാലമോഷണങ്ങൾ, ബൈക്ക് മോഷണം, ആടുകൾ മോഷണം, മുതൽ തുടർച്ചയായ മോഷണ പരമ്പരയിലെ പ്രതികൾ ആലത്തൂർ പൊലീസിൻ്റെ പിടിയിലായി.

വ്യാപകമായി നടന്ന മോഷണങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസിൻ്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ മേൽ നോട്ടത്തിൽ ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കീരി , സബ്ബ് ഇൻസ്പെക്ടർ എം.ആർ അരുൺകുമാർ , എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂർ വാനൂർ നെല്ലിയംകുന്നം സുനീഷ് സുനിൽ (കൊറ്റൻ സുനിൽ – 28) , എറണാകുളം കല്ലൂർക്കാട് മണിയന്ത്രം പൂപ്പള്ളിൽ ബ്ലസ്സൻ മോഹനൻ (22) , ആലത്തൂർ വെങ്ങനൂർ കാടാംകോട് ഹൗസ് അനുഗ്രഹ് ( കണ്ണൻ – 23) , കുത്തനൂർ വട്ടക്കാട്ടുപറമ്പ് വിവേക് (മനു – 26) എന്നിവരാണ് പൊലീസ് പിടിയിലായത്. കൂടാതെ പ്രായപൂർത്തിയാവാത്ത ഒരു കൗമാരക്കാരനും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒന്നാം പ്രതി കൊറ്റൻ സുനിൽ വിവിധ പ്രദേശത്തുള്ള യുവാക്കളെ ലഹരി മരുന്ന് കൊടുത്ത് വരുതിയിലാക്കി മോഷണത്തിന് കൂടെ കൂട്ടുകയാണ് പതിവ്. പ്രതികളെ ചോദ്യം ചെയ്തതിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും മോട്ടോർ സൈക്കിൾ മോഷണം, കുഴൽമന്ദം നൊച്ചുള്ളിയിൽ നിന്നും വ്യദ്ധയുടെ മാല കവർന്നത്, ആലത്തൂർ മേഖലയിലെ നിരവധി ആടു മോഷണങ്ങൾ എന്നിവയ്ക്ക് തുമ്പുണ്ടായി.

പ്രതികൾ കൂടുതൽ മോഷണത്തിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പോലിസ് അന്വേഷണം തുടരുകയാണ്. രാത്രി കാലങ്ങളിൽ മോട്ടോർ സൈക്കിളുകളിലും , കാറുകളിലും വന്ന് ആടുകളെ മോഷ്ടിച്ച് കശാപ്പുകാർക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. കശാപ്പുകാർക്കിടയിൽ സുനീഷിനെ കൊറ്റൻ സുനിൽ എന്നാണ് അറിയപ്പെടുന്നത്.

പ്രതികൾ ആടു മോഷണം നടത്തിയ വീടുകളിൽ അധികവും ദാരിദ്ര്യത്തിൽ കഴിയുന്നവരാണ്. അവരുടെ വരുമാന മാർഗ്ഗമാണ് പ്രതികൾ ഇല്ലാതാക്കിയത്. മോഷണങ്ങൾക്കു പയോഗിച്ച വാഹനങ്ങൾ മോഷണമുതലുകളായ മോട്ടോർ സൈക്കിൾ, സ്വർണ്ണമാല എന്നിവ തെളിവെടുപ്പിനിടെ പൊലിസ് പിടിച്ചെടുത്തു.

കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്. പാലക്കാട്‌ ജില്ലാ പോലീസ് മേധാവി സുജിത് ദാസിൻ്റെ നിർദ്ദേശാനുസരണം ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ മേൽനോട്ടത്തിൽ ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കീരി, സബ്ബ് ഇൻസ്പെക്ടർ എം.ആർ.അരുൺകുമാർ , എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ. മാരായ ഗിരീഷ് കുമാർ , ഫ്രാൻസിസ്.കെ.എ , സാം ജോർജ്ജ് , റഹ്മാൻ, എ.എസ്.ഐ ബാബു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ , ബ്ലസ്സൻ , സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കെ.ആർ.കൃഷ്ണദാസ്, യു. സൂരജ് ബാബു, ഷിബു.ബി , ദിലീപ്.കെ. എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.