ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണാതായി; കുട്ടിക്കായി തിരച്ചില്‍ നടത്തിയത് നാട് മുഴുവന്‍; തിരച്ചിലിന് വിരാമമിട്ടത് കുട്ടി ഉറക്കമുണര്‍ന്നെത്തിയതോടെ; പൊലീസിനെയും നാട്ടുകാരെയും ആകാംക്ഷയിലാഴ്‌ത്തിയ ഒന്നര മണിക്കൂര്‍
സ്വന്തം ലേഖിക
ആലപ്പുഴ: നാലുവയസുകാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നാടാകെ തിരഞ്ഞ് നാട്ടുകാരും പൊലീസും.
ബുധനാഴ്ച്ച രാവിലെ പത്ത് മണിമുതലാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയെ കാണുന്നില്ലെന്ന വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്‌പി ജയ്ദേവ് ഉള്‍പ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി. മുഴുവന്‍ എയ്ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു.
കുട്ടിയെ കാണാതായെന്ന വാട്സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും തിരച്ചിലിനിറങ്ങി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം വ്യാപിച്ചു.
എന്നാൽ ആശങ്കകള്‍ക്കു വിരാമമായത് 11 മണിക്ക് അലമാരയുടെ മറവില്‍ നിന്ന് ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റു വന്നതോടെയാണ്. രാവിലെ ഒമ്പതര വരെ കട്ടിലില്‍ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവില്‍ കിടന്നതെന്നു വീട്ടുകാര്‍ ആരും കണ്ടിട്ടില്ല.
കുഞ്ഞിന്റെ അമ്മയ്ക്കു ജോലിയുള്ളതിനാല്‍ രണ്ടാം മാസം മുതല്‍ കുഞ്ഞിന്റെ ഒരു ബന്ധുവാണു നോക്കി വളര്‍ത്തുന്നത്. 9.40നാണ് ഉറങ്ങിക്കിടന്നിടത്തു കുട്ടിയെ കാണാനില്ലെന്നു തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധു ആകെ കുഴങ്ങി.
വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവന്‍ പരിശോധിച്ചു. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു.
ഉടനെ വിവരം ജില്ലാ ആസ്ഥാനത്തെത്തി. എസ്‌പി ഉള്‍പ്പടെയുള്ളവര്‍ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി. ആ അന്വേഷണം കുഞ്ഞ് ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നതു വരെ നീണ്ടു. കുട്ടി വീട്ടില്‍ തന്നെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്. മുഴുവന്‍ വാട്സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി.