തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെഎസ് അരുണ്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായത്.
സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാര്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമാണ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. നിയമസഭയിലേക്ക് കന്നി മത്സരമാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്.
നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമ തോമസിനെ നിശ്ചയിച്ച സാഹചരത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യം ഇടതുമുന്നണിയും പരിഗണിച്ചിരുന്നു. സാമ്പത്തികശാത്ര വിദഗ്ധയും കോളജ് മുന്‍ അധ്യാപികയുമായ ഡോ. കൊച്ചുറാണി ജോസഫിനെ ഇടതു സ്വതന്ത്രയായി മത്സരിപ്പിക്കുന്നതാണ് പരിഗണിച്ചിരുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കും.
മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.