മരണത്തിന് തുമ്പുണ്ടായില്ല, മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും

മരണത്തിന് തുമ്പുണ്ടായില്ല, മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദർശിന്റെ (13) മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും. ഭരതന്നൂർ രാമശ്ശേരി വിജയകുമാറിന്റെ മകനാണ് ആദർശ്.

മരിച്ച് പത്തുവർഷങ്ങൾക്ക് ഇപ്പുറവും കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശിനെ 2009 ഏപ്രിൽ നാലിനാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടിൽ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ ആദർശിനെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പോലീസ് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ ആദർശിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കുട്ടി വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ഈ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ആദർശിന്റെത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ആദർശിന്റെ മരണത്തിന് തുമ്പുണ്ടാക്കാനായില്ല. കൂടത്തായിയിലെ മരണങ്ങൾ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആദർശിന്റെ മൃതദേഹവും വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.