എപ്പോഴും അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നു കൂടെ; എന്നിട്ടും രാത്രി ബെഡ് റൂമിന്റെ വാതിലില്‍ തട്ടിയവരുണ്ട്; പതിനേഴാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുടെ നാലാം ഭാര്യയായി; തന്റെ മരണവാര്‍ത്ത പറഞ്ഞു പരത്തിയതിനെ കുറിച്ച് നടി അഞ്ജു
സ്വന്തം ലേഖിക
കൊച്ചി: തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ബേബി അഞ്ജുവെന്ന് അറിയപ്പെട്ടിരുന്ന നടി അഞ്ജു.
തന്റെ രണ്ടാമത്തെ വയസ് മുതലാണ് അഞ്ജു സിനിമ അഭിനയം തുടങ്ങുന്നത്. 1979ല്‍ തമിഴ് സിനിമയായ ഉതിരിപ്പൂക്കള്‍ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1982ല്‍ ഓര്‍മ്മയ്ക്കായ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 1989ല്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തില്‍ നായികയാകുന്നത്.
രുഗ്മിണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ജുവിന് ലഭിച്ചു. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ അഞ്ജു നായികയായി.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായി അഞ്ജു അഭിനയിച്ചു.
മലയാളം കൂടാതെ തമിഴ് സിനിമകളിലും അഞ്ജു നായികയായി. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. നായികയായും സ്വഭാവനടിയുമായെല്ലാം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കന്നട നടന്‍ ടൈഗര്‍ പ്രഭാകറിനെ 1995ല്‍ അഞ്ജു വിവാഹം ചെയ്തു. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. അര്‍ജുന്‍ പ്രഭാകര്‍ എന്നാണ് പേര്. താമസിയാതെ പ്രഭാകറുമായുള്ള ബന്ധം അഞ്ജു പിരിഞ്ഞു.
വിവാഹിതയായി കുഞ്ഞ് പിറന്നശേഷമാണ് കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും കുടുംബ ജീവിതത്തിനുമായി അഞ്ജു സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഇപ്പോള്‍ തമിഴില്‍ നിരവധി സീരിയലുകള്‍ അഞ്ജു ചെയ്യുന്നുണ്ട്. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി എന്നിവയാണ് അഞ്ജു അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മലയാള സിനിമകളില്‍ ചിലത്. സോഷ്യല്‍ മീഡിയയില്‍ പോലും അഞ്ജു ആക്ടീവല്ല.
എല്ലാത്തരത്തിലും അഞ്ജു ലൈം ലൈറ്റില്‍ നിന്നും പോയതോടെ വര്‍ഷങ്ങള്‍ക്ക് മുൻപ് അഞ്ജു മരിച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ശേഷം താരം തന്നെ വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിത സ്വകാര്യ ജീവിതത്തെ കുറിച്ചും പുതിയ വര്‍ക്കുകളെ കുറിച്ചും വെളിപ്പെടുത്തിയ അഞ്ജുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ നടിയാണ് താന്‍. തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാല്‍ പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. അവര്‍ തന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്ന് അഞ്ജു പറയുന്നു.
‘ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് തന്നെ എപ്പോഴും അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നു. എന്നിട്ടും രാത്രി ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ട്. ആദ്യം ക്ഷമിക്കുമായിരുന്നു എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായി.
സിനിമ മടുത്ത സമയത്താണ് പ്രഭാകറിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് എന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ഒന്നര വര്‍ഷമാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്നും അറിയുന്നത്.
ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സത്യം അറിഞ്ഞതോടെ ഞാന്‍ അയാളോട് സംസാരിക്കാതെയായി.വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും എനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല.
മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് അവന്‍ പറയും. അതാണ് എന്റെ സന്തോഷം’- അഞ്ജു പറഞ്ഞു