വയോധികയെ ആക്രമിച്ച കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷ; ഒളിവിൽ കഴിഞ്ഞിരുന്ന തലനാട് സ്വദേശി 19 വർഷത്തിന് ശേഷം ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ 19 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി.
തലനാട് കല്ലുവെട്ടത്തു വീട്ടിൽ സോമൻ (65) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ 2002 ൽ തലനാട് സ്വദേശിനിയായ വയോധികയെ ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് കോടതി ഇയാളെ രണ്ടുവർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും, ഇയാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, സി.പി.ഓ ജോബി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.