അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറുപ്പിച്ച ശേഷം നിർത്താതെ പോയി; ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തല പൊട്ടിയ ചേർത്തല സ്വദേശി ജീവനായി പോരാടിയത് ഒരാഴ്ച; 76 കാരന്റെ മരണം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
സ്വന്തം ലേഖകൻ
ചേർത്തല: ഒരാഴ്ച മുൻപ് അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചേർത്തല വെള്ളിയകുളം സ്വദേശി അറമ്ബാക്കൽ ഔസേപ്പ് ആന്റണി (76) ആണ് ഇന്ന് പുലർച്ചെ 4.30 ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
ഇക്കഴിഞ്ഞ 17ന് വൈകിട്ട 5.30 ഓടെ ചേർത്തല- തണ്ണീർമുക്കം റൂട്ടിൽ താന്നിച്ചുവട് ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകാൻ ഇറങ്ങിയ ഔസേപ്പിനെ പിന്നിലൂടെ വന്ന വെള്ള നിറത്തിലുള്ള റെനോ ക്വിഡ് കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമിത വേഗതയിലായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഓസേപ്പിനെ തിരിഞ്ഞുപോലും നോക്കാതെ ഡ്രൈവർ കാറുമായി പാഞ്ഞുപോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്തലയിൽ നിന്നും തണ്ണീർമുക്കം റൂട്ടിലേക്കാണ് കാർ പോയിരിക്കുന്നത്. എന്നാൽ കാർ തണ്ണീർമുക്കം ജംഗ്ഷൻ കടന്നതായി അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താനായിട്ടില്ലെന്ന് മകൻ അജി പറഞ്ഞു. കുണ്ടുവളവ് വഴി കാർ മുഹമ്മ-ആലപ്പുഴ റോഡിലേക്ക് കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തല പൊട്ടിയിരുന്നു. തലയ്ക്കുള്ളിൽ രക്തം വന്ന നിലയിലായിരുന്നു. ഒരു കാൽ ഒടിയുകയും റോഡിൽ ഉരഞ്ഞ് കൈ തൊലിപോയ നിലയിലുമായിരുന്നു. ഈ സമയം ഔസേപ്പ് അബോധാവസ്ഥയിലുമായിരുന്നു.