അവൾ ഏഴു പേരുടെ കൂടെ പോയതാണ്; നിന്റെ കൂടെ നിൽക്കുമെന്നെന്താണ് ഉറപ്പ്: പെൺകുട്ടിയെപ്പറ്റിയുള്ള ആനാവശ്യ ഡയലോഗിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി: പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിയിൽ

അവൾ ഏഴു പേരുടെ കൂടെ പോയതാണ്; നിന്റെ കൂടെ നിൽക്കുമെന്നെന്താണ് ഉറപ്പ്: പെൺകുട്ടിയെപ്പറ്റിയുള്ള ആനാവശ്യ ഡയലോഗിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി: പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണിമല സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി. പെൺകുട്ടി മുൻപ് ഏഴു പേരെ പ്രണയിച്ചിട്ടുള്ളതാണെന്നും, കാമുകനൊപ്പം തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പെന്നുള്ള പെൺകുട്ടിയുടെ ബന്ധുവിന്റെ ചോദ്യമാണ് കുഴപ്പത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു . ഇതേച്ചൊല്ലി പെൺകുട്ടിയുടെ കാമുകനെ, സഹോദരൻ മർദിച്ചു. ഇതു കണ്ടെത്തിയ പൊലീസ് പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിലിട്ട് മർദിച്ചു. ഒടുവിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു രണ്ടു പേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിമല പൊലീസ് കാമുകനായ യുവാവിനെതിരെ കേസെടുക്കകണമെന്നാവശ്യപ്പെട്ട്  പെൺകുട്ടിയുടെ വീട്ടുകാർ ബുധനാഴ്ച പരാതി നൽകും.
ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ മണിമല പൊലീസ് സ്റ്റേഷനിലായിരുന്നു അടിപിടിയും അക്രമവും. എറണാകുളത്ത് നിയമവിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴിഞ്ഞ 24 മുതലാണ് കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ഉദയം പേരൂർ പൊലീസിൽ പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മണിമല സ്വദേശിയായ യുവാവിനൊപ്പം പോയതായി കണ്ടെത്തി. ഇതിനിടെ യുവാവിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ മണിമല പൊലീസ് സ്‌റ്റേഷനിലും പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും ഇയാളുടെ സുഹൃത്തുക്കളായ മൂന്നു പേരെയും വയനാട്ടിൽ നിന്നും പൊലീസ് പിടികൂടി. തുടർന്നു ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ പെൺകുട്ടിയെയും യുവാവിനെയും പൊലീസ് മണിമല പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
തുടർന്നു പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാരെ വിളിച്ചു വരുത്തുകയും ചെയ്തു. പെൺകുട്ടിയെയും യുവാവിനെയും തട്ടിക്കൊണ്ടു പോയതായി കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കണമെന്ന നിലപാടിലായിരുന്നു പൊലീസ്. ബന്ധുക്കളോടു സംസാരിച്ച ശേഷം പെൺകുട്ടിയെയും യുവാവിനെയും കോടതിയിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി ഇരുവരെയും പൊലീസ് സ്റ്റേഷനിൽ നിന്നു പുറത്തേയ്ക്ക് ഇറക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു ബന്ധുവായ വീട്ടമ്മയുടെ വിവാദ പരാമർശം. പെൺകുട്ടിയ്ക്കു മുൻപും പ്രണയ ബന്ധമുണ്ടായിരുന്നെന്ന രീതിയിൽ ഇവർ പറഞ്ഞതോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് ക്ഷുഭിതനായി. ഇതോടെ പെൺകുട്ടിയുടെ സഹോദരൻ യുവാവിനെ പിടിച്ചു തള്ളി. ഇതോടെ രണ്ടു കൂട്ടരും തമ്മിൽ പൊലീസ് സ്റ്റേഷനുള്ളിൽ ഉന്തും തള്ളും അടിപിടിയുമുണ്ടായി. പ്രശ്‌നത്തിൽ ഇടപെട്ട അഞ്ച് പൊലീസുകാർ ചേർന്ന് യുവതിയുടെ സഹോദരനെ പൊലീസ് സ്റ്റേഷനുള്ളിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു പോയി. സ്‌റ്റേഷനുള്ളിൽ വച്ച് മർദിച്ചു. ഇത് തടയാനെത്തിയ പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് സംഘം മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നു യുവാവിനെ കാഞ്ഞിരപ്പള്ളി കോടതിയിലും, പെൺകുട്ടിയെ എറണാകുളത്തെ കോടതിയിലും ഹാജരാക്കി. എറണാകുളം കോടതിയിൽ എത്തിയ പെൺകുട്ടി ബന്ധുക്കൾക്കൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചു. ഇതേ തുടർന്നു കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഇതിനിടെ വയനാട്ടേയ്ക്കു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് കഞ്ചാവ് മാഫിയ സംഘമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകൻ എന്ന് അവകാശപ്പെട്ടെത്തിയ യുവാവിനു കഞ്ചാവ് മാഫിയ ബന്ധമുണ്ടെന്നാണ് ആരോപണം. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ബന്ധുക്കൾ ഇന്ന് മണിമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസെടുക്കും. തുടർന്നു യുവാവിനെയും ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തേക്കും.
എന്നാൽ, പൊലീസ് മർദിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മണിമല എസ്.ഐ അറിയിച്ചു. സ്റ്റേഷനുള്ളിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും മാത്രമാണ് ഉണ്ടായത്. ഇരുകൂട്ടരെയും പൊലീസ് പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.